ഗുവാഹട്ടി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുമായി സമാധാന കരാറിൽ ഒപ്പുവച്ച് വിഘടനവാദി സംഘടനയായ ഉൾഫ ( യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം). കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കരാറിൽ ഒപ്പുവച്ചത്. ഇത് സന്തോഷത്തിന്റെ നിമിഷമാണെന്ന് കരാറിൽ ഉൾഫ ഒപ്പുവച്ചതിന് പിന്നാലെ അമിത് ഷാ പ്രതികരിച്ചു.
തനിക്ക് ഇന്ന് ഏറെ സന്തോഷം നൽകുന്ന ദിവസമാണ്. അസമിന്റെ പ്രകാശപൂരിതമായ ഭാവിയിലേക്കുള്ള ആദ്യ ദിനമാണ് ഇന്ന്. ദീർഘകാലമായി അസമും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ആക്രമണങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാന കരാറിൽ ഉൾഫ ഒപ്പുവച്ചതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് അസമിൽ സമാധാനത്തിന്റെ പുതിയ കാലത്തിന് തുടക്കമാകുകയാണ്. ദീർഘകാലമായി വിഘടനവാദി സംഘടനകളുടെ ആക്രമണത്താൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 1979 ന് ശേഷം 10,000 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് . ഉൾഫ
സംഘടന സർക്കാരിൽ അർപ്പിച്ച വിശ്വാസം എല്ലാക്കാലവും കാത്ത് സൂക്ഷിക്കും. അംഗങ്ങളുടെ അതിജീവിതത്തിനായി സാദ്ധ്യമായതെല്ലാം സമയബന്ധിതമായി ചെയ്ത് തീർക്കും. ഒരിക്കലും ആവശ്യങ്ങൾ ചോദിച്ച് വരേണ്ട സാഹചര്യം ഉണ്ടാക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ചരിത്ര ദിനം എന്നായിരുന്നു കരാറിൽ ഒപ്പുവച്ചതിന് പിന്നാലെ ഹിമന്ത ബിശ്വശർമ്മയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇതുവരെയുള്ള ഭരണകാലയളവിൽ 8,756 പേർ ഭീകരവാദം ഉപേക്ഷിച്ച് മുഖ്യധാരയിൽ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post