തിരുവനന്തപുരം : സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയ പിണറായി സർക്കാരിന്റെ നോട്ടിഫിക്കേഷൻ റദ്ദാക്കി ഹൈക്കോടതി. പുതിയ ഉത്തരവോടെ സി ഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവായ ജി. ജയരാജിനെ വീണ്ടും ഡയറ്കടറാക്കാൻ വേണ്ടിയായിരുന്നു പിണറായി സർക്കാർ ഡയറക്ടർ സ്ഥാനത്തേക്കുള്ള യോഗ്യതകൾ മാറ്റിക്കൊണ്ട് പുതിയ നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. ജയരാജിന്റെ നിയമനത്തിനെതിരെ സി ഡിറ്റ് ഡപ്യൂട്ടി ഡയറക്ടറായ എം ആർ മോഹനചന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം, സയൻസ്, മാസ് കമ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് നിയമിക്കാമെന്നായിരുന്നു മുൻകാലത്ത് ഉണ്ടായിരുന്ന ശുപാർശ. ഇതിൽ മാറ്റം വരുത്തി സർവീസിൽ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത് രണ്ടാം പിണറായി സർക്കാർ ആയിരുന്നു. ജി. ജയരാജിന് വേണ്ടിയാണ് ഈ മാറ്റങ്ങൾ സർക്കാർ വരുത്തിയത് എന്ന് വലിയ ആരോപണം ഉയർന്നിരുന്നു.
Discussion about this post