ന്യൂഡൽഹി: യുഎൻ അടക്കം ആഗോളഭീകരനായ സ്ഥിരീകരിച്ച ഹാഫിസ് സയീദിന്റെ മകൻ പാകിസ്താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ. ശക്തമായ ഭാഷയിലാണ് തൽഹ സയീദും പാർട്ടിയും മത്സരരംഗത്തുള്ളതിനെ ഇന്ത്യ വിമർശിച്ചത്. പാകിസ്താൻ ഭീകരതയെ നിസാരവത്കരിക്കുകയാണെന്നും ഇത് സുരക്ഷയെ ബാധിക്കുമെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ഭീകരനുമായ ഹാഫിസ് മുഹമ്മദ് സയീദിന്റെ പിന്തുണയുള്ള പാർട്ടിയാണ് പിഎംഎംഎൽ.
ലാഹോറിലെ നാഷണൽ അസംബ്ലിമണ്ഡലമായ ചഅ121 ൽ നിന്നാണ് തൽഹ സയീദ് മത്സരിക്കുന്നത്. കസേരയാണ് പിഎംഎംഎല്ലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്. ഹാഫിസ് സെയ്ദ് കഴിഞ്ഞാൽ ലഷ്‌കറെ തൊയ്ബയിലെ രണ്ടാമൻ മകനായ തൽഹയാണ്. കഴിഞ്ഞ വർഷം ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു.എ.പി.എ ചുമത്തി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ഹാഫിസ് തന്റെ പിൻഗാമിയായി അവരോധിച്ചതും തൽഹയെ ആയിരുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടത് രാജ്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ലെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം.
അതേസമയം 77 കാരനായ ഹാഫിസ് സയീദ് നിലവിൽ തീവ്രവാദ പ്രവർത്തനത്തിന് പണം സ്വരൂപിച്ച കേസിൽ പാക് ജയിലിൽ 33 വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. പാകിസ്താൻ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയൽ ചെയ്തത്. വിവിധ ശിക്ഷാകാലയളവുകളിൽ വർഷങ്ങളോളം തടങ്കലിലും പുറത്തും ഹാഫിസ് ചെലവഴിച്ചിരുന്നു. വീട്ടുതടങ്കലിലും കഴിഞ്ഞിരുന്നു. രാജ്യത്ത് സ്വതന്ത്രനായി സഞ്ചരിച്ച് ഇന്ത്യാവിരുദ്ധവും പ്രകോപകനകരവുമായ പരാമർശങ്ങളും ഇയാൾ നടത്തുന്നുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Discussion about this post