കോഴിക്കോട്: സാംസ്കാരിക സമിതിയായ മാത പേരാമ്പ്രയുടെ കവിതാവിഷ്കാരത്തിനും വിദ്യാഭ്യാസ വകുപ്പിന്റെ വിലക്ക്. മേഞ്ഞാണ്യം വൃന്ദാവനം എയു.പി.സ്ക്കൂളിൽ നടക്കുന്ന പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിന്റെ എൻ.എസ്.എസ് ക്യാമ്പിൽ പി.കെ.ഗോപിയുടെ പുതിയ കാട്ടാളൻ എന്ന കവിതാവിഷ്കാരം അവതരിപ്പിക്കാൻ മാതാ പേരാമ്പ്രയെ ക്ഷണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം സർക്കാർ വിലക്കിയതോടെ അനുമതി നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് അവതരിപ്പിക്കുമെന്നായിരുന്നു സംഘാടക സമിതി നോട്ടീസിൽ അറിയിച്ചത്. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചതനുസരിച്ച് എൻഎസ്എസ് സ്റ്റേറ്റ് കോർഡിനേറ്റർ ആണ് അവതരണാനുമതി നിഷേധിച്ചത്. കാവ്യശില്പ അവതരണത്തിന്റെ നോട്ടീസുകളും പരസ്യങ്ങളും പ്രദേശത്ത് വിതരണവും ചെയ്തിരുന്നു.
മുപ്പത്തഞ്ച് വർഷത്തിലധികമായി രാജ്യത്തിനകത്തും പുറത്തും കേരള നിയമസഭയിൽ ഉൾപ്പെടെ മാത പേരാമ്പ്ര പുതിയ കാട്ടാളൻ എന്ന ദൃശ്യശില്പം അവതരിപ്പിച്ചിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സ്നേഹത്തിന്റെയും അഹിംസയുടെയും സന്ദേശം വിദ്യാർത്ഥികളിൽ പകർന്ന് കൊടുക്കുന്ന മനോഹര ദൃശ്യ ശില്പത്തിനാണ് യാതൊരു കാരണവുമില്ലാതെ വിലക്ക് ഏർപ്പെടുത്തിയതെന്നും അണിയറ പ്രവർത്തകർ കുറ്റപ്പെടുത്തി.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിലെ ഒരു ദൃശ്യത്തിന്റെ പേരിലാണ് മാത പേരാമ്പ്രയ്ക്ക് അപ്രഖ്യാപിത വിലക്ക് വീണത്. ദേശഭക്തിയുമായി ബന്ധപ്പെട്ട ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ സൈനികർ തീവ്രവാദികളെ പിടികൂടുന്ന രംഗം ചിത്രീകരിച്ചതാണ് വിവാദമായത്. തീവ്രവാദിയായി രംഗത്ത് വന്നയാൾ തലയിൽ ഖാദിയുടെ തോർത്ത് കെട്ടിയിരുന്നു. ഇത് മുസ്ലീം വേഷമായി തോന്നുന്നുവെന്ന് പറഞ്ഞ് മതമൗലിക വാദികൾ പ്രതിഷേധമുയർത്തി. ഈ പ്രതിഷേധങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് വഴങ്ങുകയായിരുന്നു. തുടർന്ന് ഇനിയുളള പരിപാടികളിൽ മാത പേരാമ്പ്രയെ ഒഴിവാക്കാനും തീരുമാനിച്ചു.
എൻഎസ്എസ് ക്യാമ്പിൽ പുറത്തു നിന്നുളള നിരവധി കലാകാരന്മാരുടെ പരിപാടികൾ അവതരിപ്പച്ചപ്പോഴാണ് പി.കെ.ഗോപിയുടെ പുതിയ കാട്ടാളന്റെ കാവ്യശിൽപത്തിനും മാതാ പേരാമ്പ്രയേയും ക്ഷണിച്ച ശേഷം അവഹേളിച്ച് മടക്കിയത്. വാർഡ് മെമ്പർ കെ.കെ.രാഗേഷ് ചെയർമാനായ നാട്ടുകാരടങ്ങുന്ന സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പിൽ രേഖാപരമായ വിലക്ക് നൽകാതെ ഫോൺ വഴി നിർദ്ദേശം നൽകിയാണ് വിലക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ എൻഎസ്എസ് കോർഡിനേറ്റർമാർ തയ്യാറായില്ല.
ആവിഷ്കാര സ്വാതന്ത്ര്യമെന്ന് പറയുകയും അത് ചിലർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ കപടമുഖം ഒരിക്കൽ കൂടി ഇതിലൂടെ പൊളിഞ്ഞുവീഴുകയാണെന്നും വിമർശനം ഉയർന്നുകഴിഞ്ഞു.
Discussion about this post