ന്യൂഡൽഹി: മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ച് ജീവനക്കാർ കൂട്ടഅവധിയെടുത്തതിൽ നടപടിയുമായി എയർ ഇന്ത്യ. 25 ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു. അപ്രതീക്ഷിതമായി ജീവനക്കാർ അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് 90ഓളം വിമാനങ്ങളാണ് ഇന്നലെ റദ്ദ് ചെയ്തത്. ഇതേതുടർന്നാണ് എയർ ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നത്.
ഇന്നലെ വൈകീട്ടോടെയാണ് പിരിച്ചുവിടൽ നോട്ടീസ് ഇറക്കിയത്. പണിമുടക്കിയ ജീവനക്കാരുമായി ഇന്ന് യോഗം വിളിച്ചിരുന്നു. എന്നാൽ, ചർച്ചയ്ക്കായി ജീവനക്കാർ തയ്യാറായിരുന്നില്ല. ഇതോടെ, എയർ ഇന്ത്യ കൂടുതൽ സർവീസുകൾ റദ്ദാക്കിയിരുന്നു. ഇന്ന് 76 സർവീസുകളാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്. സർവീസുകൾ ഏതാനും ദവസങ്ങളിലേക്ക് കൂടി മുടങ്ങുമെന്നാണ് വിവരം.
ടാറ്റ ഗ്രൂപ്പുമായി ലയിച്ചതിനെ തുടർന്ന്, പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ വിമാനത്തിലെ ജീവനക്കാരെ വിവിധ തട്ടുകളിലാക്കുന്നതിന് എതിരായാണ് ഇപ്പോൾ സമരം നടക്കുന്നത്. ക്യാബിൻ ക്രൂവിന്റെ ഒരു വലിയ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയൻ എയർ ഇന്ത്യയുടെ കെടുകാര്യസ്ഥതയും ജീവനക്കാരോടുള്ള എയർ ഇന്ത്യയുടെ പെരുമാറ്റത്തിൽ തുല്യതയില്ലായ്മയും ആണ് സമരത്തിന് കാരണമായി ആരോപിക്കുന്നത്.
Discussion about this post