കൊച്ചി: പിണറായി സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന അടിമാലിയിലെ മറിയക്കുട്ടിക്ക് പിന്തുണയുമായി സംവിധായകനും നടനുമായ ജോയ് മാത്യു. പുതുവർഷവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു മറിയക്കുട്ടിയെ പിന്തുണച്ചത്. 2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നുവെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്‌സിന് ഈ കറക്ട്‌നസ് ധാരാളം !. മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്‌സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് ഒന്നേ പറയാനുള്ളൂ മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴി.
റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളമാണെന്നും ജോയ് മാത്യു പറയുന്നു. ഇത്തരം സർഗ്ഗാത്മക സമരമാർഗ്ഗങ്ങൾ ഇനിമേൽ മറിയക്കുട്ടി മോഡൽ എന്നറിയപ്പെടും മനോരോഗികളുടെ കമന്റുകൾ വായിച്ച് ബേജാറാവണ്ട, അത് ചികിത്സയില്ലാത്ത രോഗമാണെന്ന് കൂടി പറഞ്ഞാണ് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പിണറായി സർക്കാർ ക്ഷേമ പെൻഷൻ മുടക്കിയതോടെ മരുന്ന് വാങ്ങാൻ കാശില്ലെന്ന് പറഞ്ഞ് പിച്ചച്ചട്ടിയുമായി ഭിക്ഷയെടുക്കാൻ ഇറങ്ങിയതോടെയാണ് മറിയക്കുട്ടിയും കൂട്ടുകാരി അന്നയും ചർച്ചയായത്. ഇതിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ വിഷയം ഗൗരവമായ ചർച്ചയായി. പെൻഷൻ മുടങ്ങിയിട്ടും കോടികൾ ചിലവിട്ട് നവകേരള സദസ്സുമായി മുന്നോട്ടുപോകുന്ന ഇടതു സർക്കാരിനെയും ഇത് പ്രതിക്കൂട്ടിലാക്കി.
നിലവിൽ പെൻഷൻ മുടങ്ങാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് മറിയക്കുട്ടി. മറിയക്കുട്ടിക്ക് 200 ഏക്കർ സ്ഥലം ഉണ്ടെന്ന് ഉൾപ്പെടെ സിപിഎം നേതാക്കളും ദേശാഭിമാനിയും വ്യാജ പ്രചാരണം നടത്തിയെങ്കിലും വില്ലേജ് ഓഫീസറുടെ പക്കൽ നിന്ന് സ്ഥലമില്ലെന്ന സർട്ടിഫിക്കറ്റ് വാങ്ങിയാണ് ഇതിനെ മറിയക്കുട്ടി പൊളിച്ചത്.
Discussion about this post