കവരത്തി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ ദ്വീപിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള നിരവധി പദ്ധതികളാണ് ലക്ഷദ്വീപ് ജനതയ്ക്ക് സമർപ്പിക്കുക. ദ്വീപിലുളളവർക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കൊച്ചി -ലക്ഷദ്വീപ് ഐലൻഡ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 2020 ൽ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നൽകിയ വാക്കാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.
പദ്ധതി പ്രാബല്യത്തിൽ ആകുന്നതോടെ ലക്ഷദ്വീപിലെ ഇന്റർനെറ്റ് വേഗത 100 മടങ്ങാണ് വർദ്ധിക്കുക. നിലവിലെ 1.7 ജിബിപിഎസിൽ നിന്ന് 200 ജിബിപിഎസിലേക്ക് ഇന്റർനെറ്റ് വേഗം വർദ്ധിക്കും. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ലക്ഷദ്വീപിനെ ഇതാദ്യമായിട്ടാണ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിളിലൂടെ ബന്ധപ്പെടുത്തുന്നത്. ഇന്റർനെറ്റ് വേഗത വർദ്ധിക്കുന്നതോടെ ടെലി മെഡിസിൻ, ഇ ഗവേണൻസ്, ഓൺലൈൻ വിദ്യാഭ്യാസ സേവനങ്ങൾ ഡിജിറ്റൽ ബാങ്കിംഗ്, ഡിജിറ്റൽ കറൻസി ഉപയോഗം തുടങ്ങിയ സേവനങ്ങൾ ദ്വീപിൽ അനായാസം ലഭ്യമാക്കാനാകും. ദ്വീപ് ജനതയുടെ ജീവിത രീതിയിൽ തന്നെ വിപ്ലവകരമായ മാറ്റമായിരിക്കും ഇതുണ്ടാക്കുക.
ടെലി മെഡിസിൻ സേവനമുൾപ്പെടെയുളള സൗകര്യങ്ങൾ വരുന്നതോടെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ സേവനങ്ങളായി അത് മാറും. ലക്ഷദ്വീപിലെ ആദ്യ ബാറ്ററി ബാക്കപ്പുളള സൗരോർജ്ജ പദ്ധതി ഉൾപ്പെടെയാണ് പ്രധാനമന്ത്രി ദ്വീപ് നിവാസികൾക്കായി സമർപ്പിക്കുക. കവരത്തിയിലാണ് ഈ പദ്ധതി. കവരത്തിയിലെ ഇന്ത്യ റിസർവ്വ് ബറ്റാലിയന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
അഗത്തി, മിനിക്കോയ് ദ്വീപുകളിലെ വീടുകളിലേർപ്പെടുത്തിയ ശുദ്ധജല ടാപ്പ് കണക്ഷനുകളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. പ്രതിദിനം 1.5 ലക്ഷം ലിറ്റർ ശുദ്ധമായ കുടിവെളളം ഉത്പാദിപ്പിക്കാൻ ശേഷിയുളള ലോ ടെംപറേച്ചർ തെർമൽ ഡിസാലിനേഷൻ പ്ലാന്റും പ്രധാനമന്ത്രി ദ്വീപ് ജനതയ്ക്കായി സമർപ്പിക്കും.
ശുദ്ധമായ കുടിവെളളത്തിന് ക്ഷാമം നേരിടുന്ന ലക്ഷദ്വീപിലെ വീടുകൾക്ക് പദ്ധതി ഏറെ ഗുണം ചെയ്യും. ശുദ്ധജല ലഭ്യത ഉയരുന്നതോടെ ദ്വീപിലേക്കുളള ടൂറിസം സാദ്ധ്യതകൾ വിപുലപ്പെടുകയും ജനങ്ങൾക്ക് കൂടുതൽ വരുമാനമാർഗത്തിനുളള വഴി തെളിയുകയും ചെയ്യും. കൽപേനിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം നവീകരിക്കാനുളള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്യും.
Discussion about this post