ഭോപ്പാൽ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിന്ന് പുതുവർഷത്തിൽ ഒരു സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. നമീബിയയിൽ നിന്നും ഈ ദേശീയോദ്യാനത്തിൽ എത്തിച്ച ആശ എന്ന പെൺ ചീറ്റ 3 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് ആണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കുനോ നാഷണൽ പാർക്കിൽ ഇപ്പോൾ 14 മുതിർന്ന ചീറ്റകളും നാല് കുഞ്ഞുങ്ങളും ആണ് ഉള്ളത്. ഗൗരവ്, ശൗര്യ, വായു, അഗ്നി, പവൻ, പ്രഭാഷ്, പാവക് എന്നീ 7 ആൺ ചീറ്റകളും ആശ, ഗാമിനി, നഭ, ധീര, ജ്വാല, നിർവ, വീര എന്നീ 7 പെൺ ചീറ്റകളുമാണ് കുനോ ദേശീയോദ്യാനത്തിൽ ഉള്ളത്. പ്രോജക്ട് ടൈഗറിന്റെ വലിയ വിജയമായാണ് മൂന്ന് പുതിയ കുഞ്ഞുങ്ങളുടെ കടന്നുവരവിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.
പ്രോജക്ട് ടൈഗർ പദ്ധതിയിൽ പങ്കാളികളായ എല്ലാ വിദഗ്ധർക്കും കുനോ ദേശീയോദ്യാനത്തിലെ വൈൽഡ് ലൈഫ് ഓഫീസർമാർക്കും ഇന്ത്യയിലുടനീളമുള്ള വന്യജീവി സ്നേഹികൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പുതിയ വിശേഷം പങ്കുവെച്ചത്. പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി മോദി വിഭാവനം ചെയ്ത ചീറ്റ പദ്ധതിയുടെ വലിയ വിജയമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പ്രോജക്ട് ടൈഗറിന്റെ ഈ വിജയത്തെ അഭിനന്ദിച്ചു.
Discussion about this post