തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പോക്‌സോ കേസുകൾ പലതും സർക്കാർ അഭിഭാഷകർ ഇടനിലക്കാരായി പ്രവർത്തിച്ച് ഒത്തുതീർപ്പാക്കുന്നതായി വിവരം. ഇന്റലിജൻസാണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. പോലീസ് മേധാവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്റലിജൻസ് മേധാവി റിപ്പോർട്ട് അവതരിപ്പിച്ചത്.
ഒത്തുതീർപ്പിന്റെ ഭാഗമായി അതിജീവിതകൾ മൊഴിമാറ്റുന്നതിനാലാണ് പല കേസുകളിലും പ്രതികളെ വെറുതെ വിടുന്നത്. കോടതിയ്ക്ക് പുറത്ത് വച്ച് തന്നെ പണമോ നഷ്ടപരിഹാരമോ ഈടാക്കി കേസ് തീർപ്പാക്കുന്നതും. സാക്ഷികൾ മൊഴിമാറ്റുന്നതും കേസ് എന്നുമെത്താതെ പോകുന്നതിന് കാരണമാകുന്നു.
പോക്‌സോ കേസുകളിൽ സർക്കാർ അഭിഭാഷകരുടെ പങ്ക് എന്താണെന്നു പരിശോധിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്‌സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നു. പ്രതികളോടുള്ള ഭയവും കുടുംബത്തിന്റെ അഭിമാനവും പേരുദോഷവും കാരണം ഇരകളുടെ രക്ഷിതാക്കൾ പലരും ഒത്തുതീർപ്പിന് കാരണമാകുന്നു. പ്രതിയും ഇരയും പരസ്പരം ഒത്തുതീർപ്പിൽ എത്താമെങ്കിലും സർക്കാർ സംവിധാനം ഒരു കാരണവശാലും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകരുതെന്ന് ക്രമസമാധാനചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ നിർദ്ദേശിച്ചു.
കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകൾ കൂടുമ്പോഴും ശിക്ഷാനിരക്ക് കേരളത്തിൽ വളരെ കുറവാണ്.വർഷം രണ്ടായിരത്തിനുമേലെയാണ് രജിസ്റ്റർചെയ്ത കേസുകൾ. എന്നാൽ, ശിക്ഷാനിരക്ക് 16 ശതമാനത്തിൽ താഴെ. കേസ് രജിസ്റ്റർചെയ്യുന്നതിലും തെളിവുശേഖരിക്കുന്നതിലുമുള്ള വീഴ്ചയാണ് പ്രധാനകാരണം.
സംസ്ഥാനത്ത് 54 അതിവേഗ കോടതികളാണുള്ളത്. ഓരോ ജില്ലയിലും പ്രത്യേക കോടതികളുമുണ്ട്. 2010ൽ അതിവേഗ കോടതികളിൽ തീർപ്പാക്കാനുണ്ടായിരുന്നത് 3 കേസുകൾ മാത്രമായിരുന്നു. ഓരോ വർഷവും കേസുകൾ തീർപ്പാക്കാതെ വന്നതോടെ, 2010 മുതൽ 2022 ഡിസംബർവരെ അതിവേഗ കോടതികളിൽ തീർപ്പാക്കാൻ ശേഷിക്കുന്ന കേസുകൾ 7060 ആയി ഉയർന്നു.
Discussion about this post