ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ തനിക്കെതിരെയുള്ള എൻഫോഴസ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണങ്ങൾ എല്ലാം നുണകളെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തനിക്കെതിരെ ഇഡി നോട്ടീസ് അയച്ചത് നിയമവിരുദ്ധമായി ആണെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. തന്റെ സത്യസന്ധതയാണ് തന്റെ സമ്പാദ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഏജൻസികൾ നിരവധി റെയ്ഡുകൾ നടത്തി. എന്നാൽ ഒരു പൈസ പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഴിമതി നടത്തിയെങ്കിൽ പണമെവിടെ. ഇത്തരം കള്ളക്കേസുകളിലാണ് ആം ആദ്മി പാർട്ടി നേതാക്കൾ ജയിലിൽ കിടക്കുന്നത്. ഇപ്പോൾ എന്നെ അറസ്റ്റ് ചെയ്യണം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും ശക്തിയും എന്റെ സത്യസന്ധതയാണ്’- എഎപി നേതാവ് പറഞ്ഞു.
ഇഡി സമൻസ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകർ പറഞ്ഞതായാണ് കെജ്രിവാളിന്റെ വാദം. തന്റെ അവസാനം വരെയും രാജ്യത്തിന് വേണ്ടി പൊരുതും. മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ തുടങ്ങിയ സത്യസന്ധരായ നേതാക്കൾ ഇന്ന് ജയിലിലാണ്. എന്റെ ഓരോ ശ്വാസവും രാജ്യത്തിന് വേണ്ടിയാണെന്നും കെജ്രിവാൾ പറഞ്ഞു.
മൂന്നാം തവണയാണ് ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും അരവിന്ദ് കെജ്രിവാൾ ഒഴിവാകുന്നത്. എന്നാൽ തനിക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് തിരക്കുകൾ ഉള്ളതുകൊണ്ട് ഹാജരാകാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
Discussion about this post