വയനാട്: കൽപ്പറ്റയിൽ കാട്ടനക്കൂട്ടത്തിനുള്ളിൽ നിന്നും കൂട്ടം തെറ്റിയ കുട്ടിയാന ജനവാസമേഖലയിലെത്തി. പുൽപ്പള്ളിയിലെ കുറിച്ചിപ്പറ്റയിലാണ് കുട്ടിയാനയെത്തിയത്. റോഡിലെ അഴുക്കു ചാലിൽ കുടുങ്ങിയ നിലയിലാണ് നാട്ടുകാർ ആനക്കുട്ടിയെ കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. പുല്‍പ്പള്ളിയില്‍ നിന്ന് കുറുവാ ദ്വീപിലേക്ക് പോകുന്ന പാതയിലുള്ള ചെറിയ ടൗണാണ് കുറിച്ചിപ്പറ്റ. ആനക്കുട്ടിയെ കണ്ടെത്തിയ സ്ഥലത്തോട് ചേര്‍ന്ന് അമ്മയാനയടക്കമുള്ള കാട്ടാനക്കൂട്ടമുണ്ടായിരുന്നു. തുടർന്ന് ആനക്കുട്ടിയെ അഴുക്കുചാലിൽ നിന്നും പുറത്തെടുത്തു.
നാട്ടുകാരെത്തി ആനക്കുട്ടിയെ പുറത്തേക്ക് കയറ്റുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തേക്കെത്തി. തുടർന്ന് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയ ശേഷം അമ്മയാനയോടൊപ്പം ആനക്കുട്ടിയെ വിടുകയായിരുന്നു. ആനക്കുട്ടിക്ക് കാര്യമായ പരിക്കുകൾ ഒന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post