ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം ദ്വീപസമൂഹത്തിലേക്കും അതിന്റെ വിപുലമായ ടൂറിസം സാധ്യതകളിലേക്കും ആഗോള ശ്രദ്ധ ആകർഷിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ഇത് നമുക്കെല്ലാവർക്കും വലിയ പ്രചോദനമാണ് നൽകുന്നത്. ഇതോടെ, കൂടുതൽ വിനോദ സഞ്ചാരികൾ ലക്ഷദ്വീപിലേക്ക് എത്തു. ദ്വീപിന്റെ അഭിവൃദ്ധിക്കായി സംഭാവന നൽകും. അവരും ലക്ഷദ്വീപിന്റെ അതുല്യമായ സംസ്‌കാരവും പാരമ്പര്യവും അനുഭവിച്ചറിയും’- ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു. നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യവും വൈവിധ്യവും ലോകത്തിന് മുൻപിൽ കാണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ചത്. അതിരാവിലെ കടൽത്തീരത്തിലൂടെ പ്രഭാത നടത്തം ആസ്വദിച്ചും ദ്വീപിലെ ജനങ്ങളുടെ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയതും അദ്ദേഹം പങ്കുവച്ചിരുന്നു. ‘ആവേശകരമായ അനുഭവമായിരുന്നു’ എന്നായിരുന്നു കടലിൽ മുങ്ങാംകുഴിയിടുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്.
സ്‌നോർക്കെലിംഗ് ചിത്രങ്ങൾ പങ്കുവച്ച അദ്ദേഹം സാഹസികത ഇഷ്ടപ്പെടുന്നവരോട് ലക്ഷദ്വീപിലേക്ക് തീർച്ചയായും വരണമെന്ന് പറയാനും മറന്നില്ല. ‘കഴിഞ്ഞ ദിവസം ലക്ഷദ്വീപ് നിവാസികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ എനിക്ക് സാധിച്ചു. ദ്വീപിന്റെ അതിമനോഹരമായ സൗന്ദര്യവും ജനങ്ങളുടെ സൗഹാർദ്ദവും കണ്ടതിന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ ആളുകളുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. ജനങ്ങളുടെ ആതിഥ്യത്തിന് നന്ദി പറയുകയാണ്. ലക്ഷദ്വീപിൽ നിന്നുള്ള ആകാശ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ചില കാഴ്ചകൾ ഇതാ… അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കടൽ തീരത്ത് ബെഞ്ചിൽ ഇരിക്കുന്ന ചിത്രങ്ങളും ദ്വീപ സമൂഹങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. മനോഹാരിത മാത്രമല്ല, ലക്ഷദ്വീപിന്റെ ശാന്തതയും വിസ്മയിപ്പിന്നതാണെന്നും അദ്ദേഹം പറയുന്നു. രാവിലെ കടൽ തീരത്തിലൂടെയുള്ള പ്രഭാത നടത്തം അതിയായ ആനന്ദം നൽകുന്നു. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി എങ്ങനെ കൂടുതൽ കഠിനാധ്വാനം ചെയ്യാമെന്ന് ചിന്തിക്കാൻ അവസരം നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Discussion about this post