ആലപ്പുഴ: കോടികൾ വിലമതിയ്ക്കുന്ന ഭൂമി സേവാഭാരതിയ്ക്ക് കൈമാറി ദമ്പതികൾ. ഹരിപ്പാട് താമരവേലിൽ ഇല്ലത്ത് കേശവൻ നമ്പൂതിരി, ഭാര്യ സരസ്വതി അന്തർജനം എന്നിവരാണ് ഭൂമി ഇഷ്ടദാനമായി നൽകിയത്. സേവാഭാരതിയ്ക്കായി ആർഎസ്എസ് മുതിർന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനും കൂടിയായ എ എം. കൃഷ്ണൻ ദമ്പതികളിൽ നിന്നും ആധാരം ഏറ്റുവാങ്ങി.
പള്ളിപ്പാട് ഇരട്ടകുളങ്ങര ക്ഷേത്രത്തിന് സമീപം ഉള്ള 60 സെന്റ് പുരയിടമാണ് കേശവൻ നമ്പൂതിരിയും സരസ്വതി അന്തർജനവും ചേർന്ന് കൈമാറിയത്. കുടുംബസ്വത്തായി ലഭിച്ച ഈ പുരയിടത്തിന് ഒന്നേകാൽ കോടി രൂപ വിലവരും. രാഷ്ട്രീയ സ്വയം സേവക സംഘവും സേവാഭാരതിയും നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് ഭൂമി ദാനം ചെയ്യാൻ ദമ്പതികൾ തീരുമാനിച്ചത്.
ബുധനൂർ ബാലികസദനത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഭൂമിയുടെ ആധാരം കൈമാറിയത്. ബുധനൂർ ക്രേന്ദ്രമായി പ്രവർത്തിക്കുന്ന ബുധനൂർ ഗ്രാമസേവാ പരിഷത്ത് എന്ന എൻ ജി ഓ യ്ക്ക് ആധാരം രജിസ്ട്രഷൻ നടപടികൾ പൂർത്തികരിച്ച് കൈമാറിയത്. ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിഭാഗ് സംഘചാലക് സി പി മോഹന ചന്ദ്രൻ, താലുക്ക് സംഘചാലക് എം എൻ ശശിധരൻ, സേവാഭാരതി സംസ്ഥാന സമിതിയംഗം എ വി ശങ്കരൻ, ഗ്രാമസേവാ പരിഷത്ത് പ്രസിഡന്റ് ദാമോദരൻ പിള്ള, സെക്രട്ടറി എം ആർ രാജേഷ്, ട്രഷറർ ഈശ്വരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
തങ്ങളുടെ തീരുമാനത്തിലൂടെ കൂടുതൽ ആളുകളിലെക്ക് സേവനപ്രവർത്തനങ്ങൾ എത്താൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നതായി കേശവൻ നമ്പൂതിരി പറഞ്ഞു. ഇൻകംടാക്‌സ് ഓഫീസറായി വിരമിച്ച ശേഷം തൃശുരിൽ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹവും ഭാര്യ സരസ്വതി അന്തർജനവും.
Discussion about this post