മല്ലേശ്വരം: ഹോംവർക്ക് ചെയ്തു കൊണ്ടുവരാത്തതിന് ഒരു ക്ലാസിലെ അൻപതോളം കുട്ടികളെ പുറത്താക്കിയ സംഭവത്തിൽ സ്കൂളിന് പിഴയിട്ട് കോടതി. ഒരു ലക്ഷം രൂപയാണ് സ്കൂളിന് കോടതി പിഴയിട്ടത്. രണ്ടാഴ്ച്ചക്കുള്ളിൽ ഈ പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടക്കണമെന്നും കോടതി നർദേശിച്ചു.
കർണാടക മല്ലേശ്വരത്തെ ബ്രിഗേഡ് ഗേറ്റ് വേ എൻക്ലേവിലെ ബ്രിഗേഡ് സ്കൂളിലാണ് സംഭവം. ക്ലാസിലേക്ക് ഹോംവർക്ക് ചെയ്ത് വരാത്തതിന് 10000 രൂപ അടച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്നുമായിരുന്നു സ്കൂൾ അധികൃതർ നിർദ്ദേശിച്ചിരുന്നത്. ഇതിനെതിരെ ഒരു വിദ്യാർത്ഥിയുടെ പിതാവ് കോടതിയിൽ നൽകിയ ഹർജിയിലാണ് സ്കൂളിനെതിരെ കോടതി നടപടയെടുത്തത്.
പിഴയടക്കാത്ത കുട്ടികളെ ക്ലാസിൽ നിന്നും പുറത്താക്കുകയായിരുന്നു. സംഭവത്തിൽ കോടതി ഇടപെട്ട് കുട്ടികളെ ക്ലാസിൽ ഇരിക്കാൻ അനുവദിച്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ത്തരവ് പാലിക്കാൻ സ്കൂൾ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ രക്ഷിതാവ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ കോടതിയലക്ഷ്യ ഹർജിയിലാണ് സ്കൂളിന് പിഴയിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്.
സ്കൂളിന്‍റെ ആവശ്യം ഉചിതമാണോ അല്ലയോ എന്നതിനെക്കുറിച്ച് ആശങ്കയില്ലെന്നും എന്നാൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാത്തതിൽ ആശങ്കയുണ്ടെന്നും കര്‍ണ്ണാടക ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരലെ, കൃഷൻ എസ് ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എസ്എസ്എല്‍സി സ്കൂള്‍ വിദ്യാഭ്യാസത്തിലെ നാഴികക്കല്ലാണെന്നും അതിനാല്‍ 9 ക്ലാസ് പഠനവും പ്രധാനമാണെന്നും കോടതി വിലയിരുത്തി.
Discussion about this post