ന്യൂഡൽഹി: അയോദ്ധ്യയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്കിൽ വൻവർദ്ധന. ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടിക്കറ്റു നിരക്ക് കുത്തനെ ഉയർത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര നിരക്കുകളേക്കാൾ കൂടുതലാണ് ഇപ്പോൾ അയോദ്ധ്യയിലേക്കുള്ള ടിക്കറ്റുകളുടെ നിരക്ക്. അയോദ്ധ്യധാമിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മുംബൈയിൽ നിന്നും ജനുവരി 19 ന് യാത്ര ചെയ്യാൻ ഇൻഡിഗോ ഈടാക്കുന്ന തുക 20,700 രൂപയാണ്. അതുപോലെ, ജനുവരി 20-ലെ വിമാനത്തിന്റെ നിരക്കും ഏകദേശം 20,000 രൂപയോളമാണെന്നാണ് റിപ്പോർട്ട്.
അയോദ്ധ്യയിൽ ഹോട്ടൽ റൂമുകളുടെ നിരക്കും ഉയർന്നിട്ടുണ്ട്. 1,500-ൽ താഴെ ഹോട്ടൽ മുറികളാണ് അയോധ്യയിലുള്ളത്. ഇവയിൽ മിക്ക റൂമുകളും ജനുവരി 22ലേക്ക് ഇതിനോടകം ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിന് മുൻപ് തന്നെ നിരവധി തീർത്ഥാടകരാണ് അയോദ്ധ്യയിലേക്ക് ഒഴുകിയെത്തുന്നത്. രാമക്ഷേത്ര നിർമാണത്തോടെ അയോദ്ധ്യ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായി മാറുകയാണ്. വിലിയ വിനോദ സഞ്ചാര സാദ്ധ്യതകൾ കൂടിയാണ് രാമക്ഷേത്രം സാക്ഷാത്കരിക്കുന്നതോടെ അയോദ്ധ്യയിൽ ഉയരുന്നത്.
Discussion about this post