തിരുവനന്തപുരം : ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി, ലോകായുക്ത, മന്ത്രിമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ആര്‍.എസ്. ശശികുമാര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജ്ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഹർജിക്കാരൻ പരാതിയിൽ ഉന്നയിക്കുന്ന കാര്യങ്ങൾ പ്രഥമദൃഷ്ട്യാ പ്രസക്തമാണെന്ന് തോന്നിയതിനാലാണ് ഹൈക്കോടതി മുഖ്യമന്ത്രിക്കും ലോകായുക്തക്കും മന്ത്രിമാർക്കും എതിരെ നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകായുക്തയുടെ ഫുള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ലോകായുക്തയുടെ ഈ തീരുമാനത്തിനെതിരായാണ് ആര്‍.എസ്. ശശികുമാര്‍ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്ന ലോകായുക്തയുടെ വിധി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന പരാതി ആദ്യം പരിഗണിച്ചിരുന്നത് മുന്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ഫുള്‍ ബെഞ്ച് ആയിരുന്നു. ഈ മൂന ബെഞ്ച് പരാതി സാധുത ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ലോകായുക്തയുടെ മറ്റൊരു ബെഞ്ച് പരാതി സാധുത ഇല്ലെന്ന് കാണിച്ച് തള്ളുകയായിരുന്നു. ലോകായുക്തയുടെ ഈ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്ന് പരാതിക്കാരൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.








