കാസര്‍കോട്: ആരുമില്ലെന്ന് പറഞ്ഞാണ് സവാദ് മകളെ കല്യാണം കഴിച്ചതെന്ന് ഭാര്യാപിതാവ് അബ്ദുല്‍ റഹ്മാന്‍. കണ്ണൂർ സ്വദേശിയാണെന്നാണ് പറഞ്ഞത്. ദർഗയിൽ വച്ചാണ് പരിചയപ്പെട്ടത്. ഷാജഹാൻ എന്നാണ് പേര് പറഞ്ഞത്. വിവാഹ ദിവസം മസ്ജിദിലും ഷാജഹാൻ എന്ന പേരാണ് പറഞ്ഞിരുന്നത്. ആരുമില്ലെന്ന് പറഞ്ഞതുകൊണ്ട് സവാദിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചില്ല. കൈവെട്ടു കേസിലെ പ്രതിയാണെന്ന് അറിഞ്ഞത് ടിവിയിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർ, ഗൂഢാലോചന തുടങ്ങി വിവിധ മേഖലകളിൽ അന്വേഷണം ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതിയിൽ നിന്നും പിടിച്ചെടുത്ത ഫോൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഇന്നലെയാണ് കൈവെട്ട് കേസിലെ മുഖ്യപ്രതിയായ സവാദ് കണ്ണൂരിൽ നിന്നും പിടിയിലാകുന്നത്. 2010ലാണ് തൊടുപുഴ ന്യുമാൻസ് കോളേജിലെ അദ്ധ്യാപകനായ ടിജെ ജോസഫിനെ പ്രതികൾ ആക്രമിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം നടത്തിയ തിരച്ചിലിലാണ് സവാദ് പിടിയിലാകുന്നത്. ഭാര്യക്കും മക്കൾക്കും ഒപ്പം ആശാരിപ്പണിയെടുത്ത് വാടക വീട്ടിലായിരുന്നു സവാദിന്റെ താമസം. വിവിധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
Discussion about this post