തിരുവനന്തപുരം: വിവാഹങ്ങൾക്ക് നൽകുന്ന പാരിതോഷികങ്ങളുടെ പരിധി നിശ്ചയിക്കണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്താൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകുമെന്ന് അവർ പറഞ്ഞു.
കൊല്ലം ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീധന പീഡന കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. അയൽവീട്ടിലേതിനേക്കാൾ കൂടുതൽ സ്വർണം സ്ത്രീധനം നൽകണമെന്നും കൂടുതൽ പേരെ ക്ഷണിക്കണമെന്നുമാണ് ആളുകളുടെ ചിന്ത. പെൺകുട്ടികളെ ബാദ്ധ്യതയായാണ് സമൂഹം കാണുന്നത്. ഞാനവളെ കെട്ടിച്ചു വിട്ടു, ഇത്രപവൻ നൽകി ഇറക്കി വിട്ടു എന്ന രീതിയിലാണ് വിവാഹം സംബന്ധിച്ച് മാതാപിതാക്കളുടെ സംസാരം. ഈ പശ്ചാത്തലം കണക്കിലെടുത്ത് പാരിതോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്നും സംസ്ഥാന സർക്കാരിന് വനിതാ കമ്മിഷൻ ശുപാർശ നൽകും.
സ്ത്രീധനത്തെ നിയമം കൊണ്ട് മാത്രം നിരോധിക്കാൻ കഴിയില്ല. വിവാഹശേഷം ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനാണ് ഉപദേശം നൽകുന്നത്. മർദനം ഉൾപ്പെടെ സഹിച്ച് ജീവിക്കണമെന്ന കാഴ്ചപ്പാട് പെൺകുട്ടികളുടെ ജീവിതം താറുമാറാക്കുമെന്നും പൊരുത്തപ്പെടാൻ കഴിയാതെ പെൺകുട്ടികൾ ആത്മഹത്യയിലേക്ക് തിരിയുന്നത് ആശങ്കാജനകമാണെന്നും സതീദേവി പറഞ്ഞു. ജീവിതം സംബന്ധിച്ച് പെൺകുട്ടികളുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. കൂടുതൽ മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ ചിന്താഗതിയിലാണ്. വീടുകളുടെ അകത്തളങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരണം. പെൺകുട്ടികൾക്ക് അഭിപ്രായങ്ങൾ പറയുന്നതിന് അവസരം നൽകണം. സ്ത്രീകൾക്ക് അവരിൽ അന്തർലീനമായ കഴിവുകൾ സ്വയം തിരിച്ചറിയാൻ സാധിക്കണമെന്ന് അവർ പറഞ്ഞു.
Discussion about this post