കവരത്തി: ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയങ്കരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ലക്ഷദ്വീപ് മാറുകയാണ്. 36 മനോഹരമായ ചെറുദ്വീപുകളും ജലാശയങ്ങളും പച്ചപ്പും കൊണ്ട് സമ്പന്നമായ ലക്ഷദ്വീപ് കാണാൻ സഞ്ചാരികൾ തിരക്കുകൂട്ടുകയാണ്. എന്നാൽ ദ്വീപിലേക്ക് പോകാൻ കാത്തിരിക്കുന്നവരെ നിരാശരാക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർച്ച് മാസം വരെയുള്ള വിമാന ടിക്കറ്റുകൾ വിറ്റുതീർന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി അധികം ബന്ധമില്ലാത്ത കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്. അലയൻസ് എയർ എന്ന എയർലൈൻ കമ്പനി മാത്രമാണ് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നത്. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കും തിരിച്ചും മാത്രമാണ് സർവീസ്. കൊച്ചിയിൽ നിന്നാരംഭിച്ച് ഒന്നര മണിക്കൂറിനുള്ളിൽ വിമാനമാർഗം ലക്ഷദ്വീപിലെത്താനും സാധിക്കും.
770 മുതൽ 72 വരെ സീറ്റുകളുള്ള ATR-72 ആണ് കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പ്രവർത്തിക്കുന്നത്. എന്നാൽ മാർച്ച് വരെയുളള ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയതായാണ് അന്വേഷണത്തിൽ കണ്ടെത്താനായത് എന്ന് ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
അതേസമയം ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഗംഭീര ഓഫറാണ് പേടിഎം പ്രഖ്യാപിച്ചിരിക്കുന്നത്. വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം വരെ കിഴിവ് നേടാനുള്ള അവസരമാണ് പേടിഎം ഒരുക്കിയിരിക്കുന്നത്. FLYLAKSHYA എന്ന പ്രെമോ കോഡ് ഉപയോഗിച്ചാണ് ഈ സൗകര്യം ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. ലക്ഷദ്വീപ് യാത്രയ്ക്ക് ചെലവാകുന്ന തുകയെ കുറിച്ച് പേടിഎമ്മിൽ തിരയുന്നവരുടെ എണ്ണത്തിൽ 60 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം.
Discussion about this post