കോഴിക്കോട്: നിയന്ത്രണം വിട്ട കാറിടിച്ച് തെറിപ്പിച്ച ഗർഭിണി ഗുരുതരാവസ്ഥയിൽ. കടലുണ്ടിക്കടവ് ചാത്തനങ്ങാട്ട് വീട്ടില്‍ പാലത്തുക്കല്‍ പള്ളിപ്പടി റഷീദിന്റെ ഭാര്യ അനീഷ (21) യാണ് അപകടത്തിൽപെട്ടത്. അനീഷയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. കടലുണ്ടിക്കടവ് റോഡിലെ സി.എച്ച് ബസ് സ്റ്റോപ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്.
വീട്ടിൽ നിന്നും അമ്മയോടൊപ്പം ലാബിലേക്ക് രക്ത പരിശോധനയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. അനീഷയെ ഉടൻ തന്നെ കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. അനീഷ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് നിലച്ചതിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കണ്ണൂരില്‍നിന്ന് പൊന്നാനിയിലേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. കാര്‍ കടലുണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.









