ഭുവനേശ്വർ: സംസ്ഥാനത്തുടനീളം ജോലി ചെയ്യുന്ന ഡോക്ടർമാരോട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും മാറുന്നതിനുള്ള കുറിപ്പടികളും ക്യാപിറ്റൽ അക്ഷരങ്ങളിലോ വ്യക്തമായ കൈയക്ഷരത്തിലോ എഴുതാൻ ആവശ്യപ്പെട്ട് ഒഡീഷ സർക്കാർ.
എല്ലാ കുറിപ്പുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും മറ്റ് ഡോക്യുമെന്റേഷനുകളും വ്യക്തമായ കൈയക്ഷരത്തിലോ സാധ്യമെങ്കിൽ വലിയ അക്ഷരത്തിലോ ടൈപ്പ് ചെയ്തോ എഴുതണമെന്ന് ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ച ഒഡീഷ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
പാമ്പ് കടിച്ച് മരിച്ച ഒരാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കയ്യക്ഷര വിദഗ്ധന് പോലും മനസിലാക്കാൻ പറ്റാത്ത സാഹചര്യത്തിൽ റിപ്പോർട്ട് എഴുതിയ ഡോക്ടറെ തന്നെ കോടതിക്ക് വിളിപ്പിക്കേണ്ട അവസ്ഥ വന്നപ്പോഴാണ് കോടതിയുടെ ഭാഗത്ത് നിന്നും പ്രസ്തുത നിർദ്ദേശം വന്നത്.
വളഞ്ഞു പുളഞ്ഞും വ്യക്തതയില്ലാത്തതുമായ കൈയക്ഷരം പിന്തുടരുന്നത് ഡോക്ടർമാർക്കിടയിൽ ഒരു സമ്പ്രദായം ആയി മാറിയിരിക്കുന്നു, ഇത് സാധാരണക്കാർക്കും ജുഡീഷ്യറിക്കും ആ രേഖകൾ വായിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.
പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ വ്യക്തമല്ലാത്തതും സാധാരണ വായനയിൽ മനസ്സിലാക്കാൻ കഴിയാത്തതുമാണ് എഴുതിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം വിവരണം പരിശോധിക്കാൻ ഇത് എഴുതിയ ആളെയോ കൈയക്ഷര വിദഗ്ധനെയോ ക്ഷണിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് കോടതി നടപടികളെ അനാവശ്യമായി വൈകിപ്പിക്കുന്നു. അത് കൊണ്ട് തന്നെ വ്യക്തമാകുന്ന കയ്യക്ഷരത്തിലോ, ക്യാപിറ്റൽ അക്ഷരങ്ങളിലോ, അതല്ലെങ്കിൽ ടൈപ്പ് ചെയ്തോ റിപ്പോർട്ടുകളും കുറിപ്പടികളും കൊടുക്കണം ഒഡീഷ ഹൈ കോടതി വ്യക്തമാക്കി.








