അയോവ: അയോവയിൽ തിങ്കളാഴ്ച നടന്ന 2024ലെ ആദ്യ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരത്തിൽ ഉജ്ജ്വല വിജയം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ് . ഈ വിജയത്തോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്റെ മേധാവിത്വം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ട്രംപ്. അതോടൊപ്പം തന്നെ, തുടർച്ചയായ മൂന്നാം സ്ഥാനാർത്ഥിത്വവും ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനുമായി വീണ്ടുമൊരു മത്സരവും ആണ് ട്രംപിനെ കാത്തിരിക്കുന്നത്.
അയോവ റിപ്പബ്ലിക്കൻ മത്സരത്തിൽ അഭൂതപൂർവമായ മാർജിനിൽ വിജയിക്കാനായതും, എതിർകക്ഷികൾ നാല് ക്രിമിനൽ കേസുകളിൽ പെടുത്തിയിട്ടും ദേശവ്യാപകമായി അഭിപ്രായ സർവേകളിൽ മുന്നിൽ വരുന്നതും കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ തന്റെ തിരഞ്ഞെടുപ്പ് സ്വപ്‌നങ്ങൾ ഒരു കഴിഞ്ഞ അദ്ധ്യായമാണെന്ന എതിർകക്ഷികളുടെ വാദമുഖത്തെ തകർത്തെറിയുകയാണ് ട്രംപ്
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യൻ അമേരിക്കൻ വംശജയും അമേരിക്കയുടെ മുൻ ഐക്യരാഷ്ട്ര സഭാ പ്രതിനിധിയും ആയ നിക്കി ഹേലി, ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ് എന്നിവർ തമ്മിലായിരുന്നു മത്സരം. കടുത്ത മത്സരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ലെങ്കിലും എതിരാളികരെ പൂർണ്ണമായും നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ട്രംപ് കാഴ്ച വച്ചിരിക്കുന്നത്
40% വോട്ട് പോളിംഗ് പൂർത്തിയാകുമ്പോൾ , ട്രംപിന് 52.6%, ഡിസാന്റിസ് 20%, ഹേലി 18.7% എന്നിങ്ങനെയായിരുന്നു നില . അയോവ റിപ്പബ്ലിക്കൻ കോക്കസിലെ ഏറ്റവും വലിയ വിജയം 1988-ൽ ബോബ് ഡോളിന്റെ 12.8 ശതമാനം പോയിന്റിന്റെ മാർജിൻ ആയിരിന്നു എന്ന് മനസിലാക്കുമ്പോഴാണ് എന്ത് മാത്രം ഉയരത്തിലാണ് ട്രംപ് ഉള്ളത് എന്ന് വ്യക്തമാകുന്നത്
അയോവയിലെ ജനങ്ങൾ ഇന്ന് രാത്രി വ്യക്തമായ സന്ദേശം തന്നെയാണ് നൽകിയിരിക്കുന്നത് : ഡൊണാൾഡ് ട്രംപ് അടുത്ത റിപ്പബ്ലിക്കൻ നോമിനി ആയിരിക്കും എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അത് കൂടാതെ അദ്ദേഹത്തെ അമേരിക്കയുടെ അടുത്ത പ്രസിഡന്റാക്കാനുള്ള സമയമാണിത്. ട്രംപിനെ പിന്തുണയ്ക്കുന്ന പ്രധാന സൂപ്പർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ വക്താവ് അലക്സ് ഫൈഫർ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി
Discussion about this post