ബെംഗളൂരു: യാത്രക്കിടെ സ്‌പൈസ് ജെറ്റിലെ വാതിൽ തകരാറിലായതിനെ തുടർന്ന് യാത്രക്കാരൻ ശുചിമുറിയിൽ കുടുങ്ങിയത് ഒരു മണിക്കൂറിലേറെ. വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം സാങ്കേതികവിദഗ്ദർ എത്തിയാണ് ഇയാളെ പുറത്തിറക്കിയത്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫിനു പിന്നാലെ ശുചിമുറിയിൽ കയറിയ യാത്രക്കാരൻ അതിനുള്ളിൽ പെട്ടുപോവുകയായിരുന്നു. ജീവനക്കാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യാത്രയിലുടനീളം കുറിപ്പ് രൂപത്തിലാണ് ജീവനക്കാർ യാത്രക്കാരന് നിർദേശങ്ങൾ നൽകിയിരുന്നത്. പരിഭ്രാന്തനാകരുതെന്നും വിമാനമിറങ്ങിയാൽ ഉടൻ തന്നെ എൻജിനീയർമാർ എത്തി വാതിൽ തുറക്കുമെന്നും കുറിപ്പിലൂടെ അവർ അറിയിച്ചു. വിമാനം ലാൻഡിംഗ് സമയത്ത് കോമോഡ് അടച്ച് അതിൽ ഇരുന്ന് സുരക്ഷ ഉറപ്പാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
‘സാർ വാതിൽ തുറക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. എന്നാൽ, സാധിക്കുന്നില്ല. പരിഭ്രാന്തനാകേണ്ട. അൽപ്പ സമയത്തിനുള്ളിൽ തന്നെ ലാൻഡ് ചെയ്യും. അതിനാൽ ദയവായി കോമോഡ് അടച്ച് അതിൽ ഇരുന്ന് സുരക്ഷ ഉറപ്പാക്കുക. പ്രധാന വാതിൽ തുറന്നാലുടൻ എഞ്ചിനീയർ വരും. പരിഭ്രാന്തനാകരുത്’- ജീവനക്കാർ യാത്രക്കാരനെഴുതിയ കുറിപ്പിൽ വ്യക്തമാക്കി. ജീവനക്കാർ യാത്രക്കാരന് നൽകിയ കുറിപ്പും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
വിമാനം ബെംഗളൂരുവിലെ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ എൻജിനീയറിംഗ് സംഘം എത്തി വാതിലിന്റെ തകരാർ പരിഹരിച്ചതായും യാത്രികന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കിയതായും സ്‌പൈസ് ജെറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരന് നേരിട്ട ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹത്തിന്റെ ടിക്കറ്റ് നിരക്കിന്റെ മുഴുവൻ തുകയും തിരികെ നൽകിയതായും സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.
Discussion about this post