അസംബ്ലി തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികൾക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധി നേരിടുന്നതിനിടെ, പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഭാരതീയ ജനതാ പാർട്ടിക്കെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ടി.എം.സി അധ്യക്ഷ മമത ബാനർജി. കൊൽക്കത്തയിലെ ബിർള പ്ലാനറ്റേറിയത്തിന് സമീപം സംഘടിപ്പിച്ച വാർഷിക ജൂലൈ 21 രക്തസാക്ഷി ദിന റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മമത ബാനർജി പ്രതിപക്ഷ ഐക്യത്തിനായുള്ള നിർണായക നീക്കം നടത്തിയത്. ബംഗാളിൽ ബി.ജെ.പിയെ നേരിടാൻ എല്ലാവരും ഇൻഡി (INDIA) സഖ്യത്തിന് കീഴിൽ അണിനിരക്കണമെന്നും തനിക്ക് യാതൊരുവിധ അഹങ്കാരവുമില്ലെന്നും വ്യക്തമാക്കിയ അവർ, മറ്റുള്ളവരും തങ്ങളുടെ ഭിന്നതകൾ മാറ്റിവെച്ച് ഒരുമിച്ച് പോരാടാൻ തയ്യാറാകണമെന്ന് അഭ്യർത്ഥിച്ചു.
ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണെങ്കിലും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത കോൺഗ്രസ്, സി.പി.ഐ.എം പാർട്ടികളെ നേരിട്ട് പേരെടുത്ത് പറയാതെയായിരുന്നു മമതയുടെ ഈ രാഷ്ട്രീയ നീക്കം. ഇതേ വേദിയിൽ വെച്ച് തന്നെ, പാർട്ടി വിട്ട് എതിർചേരിയിലേക്ക് പോയ നേതാക്കളെ കടുത്ത ഭാഷയിൽ ‘ദ്രോഹികൾ’ എന്ന് വിശേഷിപ്പിച്ച മമത, അവരെ ഇനി ഒരിക്കലും തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പാർട്ടിയിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ കൂറുമാറിയെങ്കിലും തൃണമൂൽ കോൺഗ്രസിൽ ആ ഒഴിവുകൾ നികത്താൻ നിരവധി ആളുകൾ തയ്യാറായി നിൽക്കുന്നുണ്ടെന്ന് മമത ബാനർജി അവകാശപ്പെട്ടു. കൂറുമാറിയ ദ്രോഹികൾക്ക് ധൈര്യമുണ്ടെങ്കിൽ നേരിട്ട് ബി.ജെ.പിയിൽ ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ വെല്ലുവിളിച്ചു. ബി.ജെ.പിയുടെ നിഴലായി പ്രവർത്തിക്കുന്ന ഇത്തരക്കാർ പാർട്ടി വിട്ടുപോകുന്നതിലാണ് തനിക്ക് സന്തോഷമെന്നും, അവർ പോകുന്നതിനനുസരിച്ച് പാർട്ടിയെ നയിക്കാൻ വിദ്യാർത്ഥികളും യുവജന പ്രവർത്തകരും സജ്ജരാണെന്നും മമത കൂട്ടിച്ചേർത്തു..








