ലക്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഉത്തർപ്രദേശിൽ മത്സ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിച്ചു. യോഗി സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും ഏവരും സഹകരിക്കണമെന്നും സർക്കാർ അറിയിച്ചു.
തിങ്കളാഴ്ചയാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. രാജ്യത്തെ സംബന്ധിച്ചിടത്തോളം നടക്കുന്നത് ഏറെ പവിത്രമായ ചടങ്ങാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മത്സ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ മദ്യവിൽപ്പന നിരോധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണപ്രതിഷ്ഠ നടത്തുക. ഏഴായിരം അതിഥികളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 നാണ് പ്രാണപ്രതിഷ്ഠ നടക്കുക. ഒരു മണിവരെ ഇതുമായി ബന്ധപ്പെട്ട പരിപാടികൾ നീളും. പ്രതിഷ്ഠിയ്ക്കാനുള്ള രാമവിഗ്രഹം ഇതിനോടകം തന്നെ ശ്രീകോവിലിൽ എത്തിച്ചിട്ടുണ്ട്.









