തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാണപ്രതിഷ്ഠ ഒരു മത സ്ഥാപനത്തിന്റെ പരിപാടി ആണ് എന്നും, അതിനെ ബിജെപി രാഷ്ട്രത്തിന്റെ പരിപാടി ആക്കിയെന്നും പിണറായി വിജയൻ പറഞ്ഞു. മതത്തെയും രാഷ്ട്രത്തെയും രണ്ടായി കാണണമെന്ന് ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ പാലിക്കപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാണപ്രതിഷ്ഠയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ തീർത്തും ഒരു മത പരിപാടി ആയിരുന്നു. എന്നാൽ ബിജെപി സർക്കാർ അതിനെ രാഷ്ട്രത്തിന്റെ പരിപാടിആക്കി. ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യനീതിയും അവകാശവും ഉറപ്പു നൽകുന്നു. ഈ സാഹചര്യത്തിൽ ഹിന്ദു മതത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് ശരിയല്ല. എല്ലാ മതങ്ങളുടെയും അവകാശങ്ങൾ ഉറപ്പുവരുത്താൻ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർ ബാദ്ധ്യസ്ഥരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ തനിക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ പോയില്ല. പരിപാടിയിൽ പങ്കെടുക്കാതെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉയർത്തിപ്പിടിയ്ക്കണം. മതവും രാഷ്ട്രീയവും തമ്മിലുള്ള അന്തരം കുറയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post