ലക്‌നൗ: പ്രാണപ്രതിഷ്ഠ പൂർത്തിയായതിന് പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ ഭക്തർക്കായി തുറന്ന് നൽകും. രാവിലെ ഏഴ് മണി മുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനം നടത്തുാം. അതേ സമയം ക്ഷേത്രത്തിന്റെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും ഇന്ന് മുതൽ ആരംഭിക്കും.
രാവിലെ ഏഴ് മുതൽ 11.30 വരെയാണ് ദർശന സമയം. ഇതിന് ശേഷം രണ്ട് മണിവരെ ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. ശേഷം ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് ഏഴര വരെ പ്രവേശനം ഉണ്ടായിരിക്കും. ഏഴരയ്ക്കുള്ള സന്ധ്യാ ആരദിയോടെ നട അടയ്ക്കും. രാവിലെ ആറരയ്ക്കുള്ള ശൃംഗാർ ആരതിയ്ക്ക് ശേഷമാണ് നട തുറക്കുക.
ആരതി ദർശിക്കാൻ ഭക്തർക്ക് ഓൺലൈൻ ആയി ബുക്ക്‌ചെയ്യാം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ വെബ്‌സൈറ്റിൽ ഉണ്ട്. ഓൺലൈൻ ബുക്കിംഗ് ചെയ്യുന്നവർ ക്ഷേത്രത്തിലെ കൗണ്ടറിൽ നിന്നും പ്രവേശന പാസ് എടുക്കണം. ക്ഷേത്ര ട്രസ്റ്റിന്റെ ക്യാമ്പ് ഓഫീസുകളിൽ നിന്നും ഓഫ്‌ലൈൻ പാസുകളും ലഭ്യമാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തിയത്. ഇന്നലെ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. രാമക്ഷേത്രം തുറന്നുള്ള ആദ്യ ദിനത്തിൽ ലക്ഷക്കണക്കിന് ഭക്തർ എത്തുമെന്നാണ് കരുതുന്നത്. ഇവരുടെ ദർശനം സുഗമമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഇന്നലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ ക്ഷേത്ര ദർശനം നടത്തിയിരുന്നു.
രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർണമായി പൂർത്തിയായിട്ടില്ല. ക്ഷേത്രത്തിന് പുറത്ത് ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ ബാക്കിയുണ്ട്. ഇവയാണ് ഇന്ന് മുതൽ തുടരുക.
Discussion about this post