അയോദ്ധ്യ; രാമക്ഷേത്രത്തിലേക്കുളള ഭക്തജനപ്രവാഹത്തിൽ സന്തോഷം പ്രകടിപ്പിച്ച് ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്രദാസ്. ശ്രീരാമൻ വാണ ത്രേതായുഗത്തിൽ തിരിച്ചെത്തിയതുപോലെയാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ വിശുദ്ധമാക്കപ്പെട്ടു. രാമന്റെ തിരിച്ചുവരവോടെ അയോദ്ധ്യ പ്രകാശപൂരിതമായി അദ്ദേഹം പറഞ്ഞു.
ത്രേതായുഗ സമയത്തേതുപോലെയാണ് ഇപ്പോൾ അയോദ്ധ്യയിലെ അന്തരീക്ഷം. ജനങ്ങൾ രാമനെ കാണാൻ എത്തുകയാണ്. ആ തിരക്കിൽ ചിലപ്പോൾ എല്ലാവർക്കും ദർശനം ലഭിച്ചെന്ന് വരില്ലെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. കുറച്ച് ദിവസങ്ങൾ കൂടി ഈ തിരക്ക് തുടരും. വിവിധ ഭാഗങ്ങളിലുളള നാലായിരത്തോളം സന്യാസിമാരാണ് അയോദ്ധ്യയിൽ എത്തിയിട്ടുളളത്. ഓരോരുത്തരുടെയും ഒപ്പം മൂന്നോ നാലോ അനുയായികളും ഉണ്ട്. അതാണ് തിരക്ക് വർദ്ധിക്കാനുളള കാരണമെന്നും സത്യേന്ദ്ര ദാസ് പറഞ്ഞു.
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയോടെ രാമരാജ്യം നിലവിൽ വന്നതായി സത്യേന്ദ്രദാസ് ഇന്നലെ പറഞ്ഞിരുന്നു. എല്ലാ അനീതിയും നീങ്ങിക്കഴിഞ്ഞു. അയോദ്ധ്യയിൽ എല്ലാവരും സ്‌നേഹത്തോടെ പെരുമാറണം. ആ മാറ്റം രാജ്യമെങ്ങും വ്യാപിക്കണം.. എല്ലാവരും സൗഹാർദ്ദത്തിൽ ജീവിക്കണം. അത് ഏറെ മനോഹരമാകുമെന്നും ആചാര്യ സത്യേന്ദ്രദാസ് പ്രതികരിച്ചിരുന്നു.
ഇന്ന് മുതലാണ് രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. തിങ്കളാഴ്ച രാത്രി തന്നെ പ്രദേശവാസികളും സന്ദർശകരും രാംപഥിൽ ക്ഷേത്രവാതിൽ തുറക്കുന്നതും കാത്ത് തമ്പടിച്ചിരുന്നു. ക്ഷേത്രം തുറക്കുമ്പോൾ തന്നെ ദർശനം നേടാനുളള ആഗ്രഹത്തിലായിരുന്നു ഭക്തർ. 13 കിലോമീറ്റർ വരുന്ന രാംപഥിൽ ഏറെക്കുറെ പൂർണമായി രാമഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Discussion about this post