ഗുവാഹട്ടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജനങ്ങളെ പ്രകോപിപ്പിച്ചതിനാണ് കേസ് എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. അസം ഒരു കമ്യൂണിസ്റ്റ് ഭീകര സംസ്ഥാനം അല്ലെന്ന് ഹിമന്ദ ബിശ്വ ശർമ്മ പ്രതികരിച്ചു.
രാഹുൽ നയിക്കുന്ന ഭാരത് ജോഡോ നയാ യാത്ര ഗുവാഹട്ടിൽ അസം പോലീസ് തടഞ്ഞിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ഇതിന് പിന്നാലെ രാഹുൽ കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിക്കുന്ന തരത്തിൽ പരാമർശം നടത്തുകയായിരുന്നു. ഇതിലാണ് കേസ് എടുക്കാൻ നിർദ്ദേശിച്ചത്.
അക്രമവും അടിപിടിയും അസമിന്റെ സംസ്‌കാരം അല്ലെന്ന് സംഘർഷത്തിന് പിന്നാലെ ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. തങ്ങളുടേത് സമാധാനമുള്ള സംസ്ഥാനം ആണ്. ഇത് പോലെയുള്ള കമ്യൂണിസ്റ്റ് ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ച് അസം ജനതയ്ക്ക് അറിവില്ല. അതുകൊണ്ടുതന്നെ ജനങ്ങളെ പ്രകോപിപ്പിച്ച രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസ് എടുക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിക്കുന്നു. ഇതിന് തെളിവായുള്ള ദൃശ്യങ്ങൾ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെയോടെയായിരുന്നു രാഹുൽ നയിക്കുന്ന യാത്ര ഗുവാഹട്ടിയിൽ എത്തിയത്. എന്നാൽ ക്രമസമാധന- സുരക്ഷാ കാരണങ്ങളെ തുടർന്ന് പോലീസ് തടയുകയായിരുന്നു. അയ്യായിരത്തോളം പേരാണ് യാത്രയിൽ ഉണ്ടായിരുന്നത്. ഇവർ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് ആക്രമിക്കുകയായിരുന്നു.
Discussion about this post