ജയ്പൂർ: സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും സൂര്യനമസ്‌കാര പരിശീലനം നൽകാൻ രാജസ്ഥാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത മാസം 15 വരെ വിദ്യാർത്ഥികൾക്ക് സൂര്യനമസ്‌കാര പരിശീലനം നൽകാനാണ് സർക്കാർ നിർദ്ദേശം.
വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവാറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 15ന് സൂര്യ സപ്തമിയാണ്. അന്നേ ദിവസം സ്‌കൂളുകളിൽ എല്ലാ വിദ്യാർത്ഥികളും സൂര്യനമസ്‌കാരം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർക്ക് പരിശീലനം നൽകും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടായിരിക്കും പരിശീലനം നൽകുക. പരിശീലനത്തിന് മുമ്പ് കുട്ടികളുടെ ശാരീരികാരോഗ്യം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. യോഗ വിദഗ്ധർ ആയിരിക്കും പരിശീലനം നൽകുക.
സൂര്യ സപ്തമിയിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുറമേ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്വം ഉറപ്പാക്കാൻ നിർദ്ദേശമുണ്ട്. സൂര്യനമസ്‌കാരം ചെയ്യുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും വിവരങ്ങൾ ശാല ദർപ്പൺ പോർട്ടലിൽ അന്നേദിവസം ഉച്ചയോടെ നൽകാൻ സ്‌കൂൾ അധികൃതർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. ശേഷം ഇവ ലോക റെക്കോർഡ് അംഗീകാരത്തിനായി അയയ്ക്കും.
വ്യായാമത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലൂടെ ജനങ്ങളെ അറിയിക്കുകയാണ് സൂര്യനമസ്‌കാരം പഠിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ വിദ്യാർത്ഥികളും സൂര്യനമസ്‌കാരം ചെയ്യണം. സൂര്യന്റെ വെളിച്ചമാണ് മനുഷ്യരാശിയുടെ ആധാരം. വ്യായാമത്തിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കാൻ സൂര്യ സപ്തമിയിൽ വലിയ രീതിയിലുള്ള പരിപാടി സംഘടിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post