ലക്‌നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം താൻ നിർമ്മിച്ച രാംലല്ല വിഗ്രഹത്തിന് മൂർത്തിഭാവം കൈവന്നുവെന്ന് ശിൽപ്പി അരുൺ യോഗിരാജ്. പ്രതിഷ്ഠ ചടങ്ങിന് ശേഷം രാംലല്ല തികച്ചും വ്യത്യസ്തമായി കാണപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു നിമിഷം ഇത് ഞാൻ നിർമ്മിച്ച വിഗ്രഹം അല്ലെന്ന് പോലും കരുതിപോയെന്ന് ശിൽപ്പി പറഞ്ഞു.
വലിയ മാറ്റമാണ് രാംലല്ല ഗർഭഗൃഹത്തിലെത്തിയപ്പോൾ സംഭവിച്ചതെന്നും അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. രാംലല്ലയുടെ മുഖവും കണ്ണുകളും ഭാവവും മാറിയത് തനിക്ക് അനുഭവപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ദൈവം മറ്റൊരു രൂപമെടുത്തത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി പരിശ്രമിച്ച് നിർമ്മിച്ച വിഗ്രഹത്തെ തനിക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല. ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രം എന്തൊരു മാറ്റമാണ് ഉണ്ടായത്. ഭൂമിയിലെ ഏറ്റവും ഭാഗ്യം ചെയ്ത ആൾ താനാണെന്ന് തോന്നി പോകുന്നുവെന്നും അരുൺ യോഗിരാജ് പറഞ്ഞു.
നാലര അടി ഉയരത്തിലാണ് രാംലല്ലയുടെ വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഒറ്റ ശിലയിലാണ് ഈ വിഗ്രഹം നിർമ്മിച്ചിട്ടുള്ളതെന്നതാണ് ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. യാതൊരുവിധ ബന്ധിപ്പിക്കലുകളോ കൂട്ടിച്ചേർക്കലുകളോ ഈ ശിലയിൽ നടത്തിയിട്ടില്ല.
വിഗ്രഹത്തിന് ചുറ്റുമായിട്ടുള്ള പ്രഭാവലയത്തിൽ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളും കൊത്തിയെടുത്തിട്ടുണ്ട്. അതോടൊപ്പം ഓം, സ്വസ്തിക, ശംഖചക്രം എന്നിവയും ഈ രാമശിലയിൽ കൊത്തിയെടുത്തിട്ടുണ്ട്. മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് മാസങ്ങളോളം നീണ്ട തപസ്യയിലൂടെയാണ് രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
Discussion about this post