വയനാട് : കരടിപ്പേടിയിൽ ആശങ്ക ഒഴിയാതെ വയനാട്. നാലുദിവസത്തോളം ജനങ്ങളെ വലച്ച കരടി കാടുകയറി എന്ന ആശ്വാസത്തിൽ ഇരിക്കവേ കഴിഞ്ഞദിവസം രാത്രി വീണ്ടും സുൽത്താൻബത്തേരിയിൽ കരടിയെ കണ്ടെത്തി. ഇത്തവണ സുൽത്താൻബത്തേരി കോടതിയിലാണ് കരടി വന്നെത്തിയത്.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ആയിരുന്നു സുൽത്താൻബത്തേരി കോടതി വളപ്പിൽ കരടിയെ കണ്ടെത്തിയത്. അതുവഴി സഞ്ചരിച്ച യാത്രക്കാരായിരുന്നു കോടതി വളപ്പിലൂടെ കരടി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല.
കഴിഞ്ഞ രാത്രി തന്നെ സുൽത്താൻബത്തേരിയിൽ നിന്ന് അധികം അകലെ അല്ലാത്ത കോളിയാടിയിലും കരടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇവിടെ കരടി സഞ്ചരിക്കുന്നത് കണ്ടെത്തിയത്. രണ്ടിടങ്ങളിലും കണ്ടത് ഒരു കരടി തന്നെയാകാനാണ് സാധ്യത എന്നാണ് വനം വകുപ്പ് സൂചിപ്പിക്കുന്നത്. കോളിയാടിയിലും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
ഒരാഴ്ച മുമ്പായിരുന്നു വയനാട്ടിൽ വിവിധ ജനവാസ മേഖലകളിൽ കരടിയെ കണ്ടെത്താൻ ആരംഭിച്ചത്. ഞായറാഴ്ച കൊയ്ലേരി ഭാഗത്ത് ഇറങ്ങിയ കരടി വീടുകളിൽ കയറി എണ്ണയും പഞ്ചസാരയും മോഷ്ടിച്ചിരുന്നു. നാല് ദിവസത്തോളം ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കിയ ശേഷം പിന്നീട് ഈ കരടി കാടുകയറിയതായി വനം വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രാത്രി കരടിയെ സുൽത്താൻബത്തേരിയിൽ കണ്ടെത്തിയത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.
Discussion about this post