തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ കാസർഗോഡ് സ്വദേശിയായ പ്രതി കീഴടങ്ങി. കേസിലെ മുഖ്യപ്രതിയും കാസർഗോഡ് ഈസ്റ്റ് ഇലേരി മണ്ഡലം വൈസ് പ്രസിഡന്റുമായ ജെയ്സൺ ആണ് കോടതിയിൽ കീഴടങ്ങിയത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ‘ആപ്പ്’ നിർമ്മിച്ച പ്രതിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്സണാണ്. കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ പ്രതി കീഴടങ്ങിയിരിക്കുന്നത്. കീഴടങ്ങിയാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
സി ആർ കാർഡ് എന്ന ആപ്പ് വഴിയായിരുന്നു യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായുള്ള വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം നടത്തിയത്. കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദൻ എന്നയാളാണ് ഈ ആപ്പ് നിർമിക്കാനും വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കാനുമായി മുഖ്യപ്രതിയായ ജയ്സണിനെ സഹായിച്ചത്. രാകേഷ് അരവിന്ദനെ നേരത്തെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post