റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്യാനിടയായി കാരണങ്ങൾ വിശദമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹേമന്ത് സോറന്റെ ഡൽഹിയിലുള്ള വസതിയിൽ നടന്ന പരിശോധനയിൽ 36 ലക്ഷത്തിലധികം രൂപയാണ് പിടിച്ചെടുത്തത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും വസതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഹേമന്ത് സോറന്റെ ഉടമസ്ഥതയിലുള്ള 8.5 ഏക്കർ ഭൂമിസ്വത്ത് അനധികൃത ഇടപാടുകളിൽ നിന്നും നേടിയെടുത്തതാണെന്നും ഇഡി വ്യക്തമാക്കി. കള്ളപ്പണ നിരോധന നിയമത്തിന്റെ 19-ാം വകുപ്പ് പ്രകാരമാണ് ഹേമന്തിന്റെ അറസ്റ്റ്.
ഹേമന്ത് സോറന്റെ അനധികൃത ഭൂമി ഇടപാടുകളിൽ റെവന്യൂ സബ് ഇൻസ്‌പെക്ടർ ഭാനു പ്രതാപ് പ്രസാദ് സജീവപങ്കാളിയാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഹേമന്ത് സോറൻ അനധികൃതമായി സമ്പാദിച്ച സ്വത്തുവകകളുടെ രേഖകൾ ഇയാളുടെ ഫോണിൽ നിന്നും ഇഡി കണ്ടെടുത്തിരുന്നു. ഇവരുടെ അനധികൃത ഇടപാടുകളുടെ വിവിധ രേഖകൾ ഇരുവരുടെയും പക്കൽ നിന്നും പിടിച്ചെടുത്തതായും ഇഡി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് ഭാനു പ്രതാപ് പ്രസാദിന്റെ ഉൾപ്പെടെയുള്ള നിരവധി വസതികളിൽ ഇഡി പരിശോധന നടത്തിയത്. അനധികൃതമായി സമ്പാദിച്ച ഭൂസ്വത്തുക്കളുടെ യഥാർത്ഥ ൻരഖകൾ ഉൾപ്പെടെ ഇയാളുടെ വസതിയിൽ നിന്നും പിടിച്ചെടുത്തിരുന്നു. വസ്തുക്കളുടെ യഥാർത്ഥ രേഖകളിൽ കൃത്രിമം കാണിച്ച് അനധികൃത ഇടപാടുകൾ ഭാനു പ്രതാപ് പ്രസാദും കൂട്ടാളികളും നടത്തിയിരുന്നതായി ഇഡി വ്യക്തമാക്കി.
Discussion about this post