തിരുവനന്തപുരം : കെഎസ്ആർടിസി ബസ്സും തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പിന്റെ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടം ഉണ്ടാക്കിയത്. മാർത്താണ്ഡം മേൽപ്പാലത്തിൽ വച്ചായിരുന്നു അപകടം. അപകടത്തെ തുടർന്ന് 35 പേർക്ക് പരിക്കേറ്റു.
കളിക്കാവിളയിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസിനു മുകളിലേക്ക് ആണ് കെഎസ്ആർടിസി ബസ് ഇടിച്ചു കയറിയത്. കെഎസ്ആർടിസി മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് മറുഭാഗത്തുനിന്ന് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിച്ചത്. രണ്ടു ബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ അനീഷ് കൃഷ്ണന്റെ പരിക്കുകൾ ഗുരുതരമാണ്. നാഗർകോവിലിലെ ആശാരി പള്ളം മെഡിക്കൽ കോളേജിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. പരിക്കേറ്റ യാത്രക്കാരിൽ 10 പേരെ കുഴിത്തുറെ സർക്കാർ ആശുപത്രിയിലും 22 പേരെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സിന്റെ ഡ്രൈവർ സുരേഷ് കുമാർ ആശാരിയെ പള്ളം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലയും ഗുരുതരമാണെന്നാണ് സൂചന.
Discussion about this post