കോഴിക്കോട്: വടകര തീവെയ്പ്പ് കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഹൈദരാബാദ് സ്വദേശിയായ നാരായൺ സതീഷിനെയാണ് കോടതി വെറുതെ വിട്ടത്. വടകര ജില്ല അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ജോജി തോമസ് ആണ് വിധി പ്രസ്താവിച്ചത്. വടകര ഡിഇഒ ഓഫീസ്, എൽഎ എൻഎച്ച് ഓഫീസ് കേസ് എടോടിയിലെ സ്വകാര്യ കെട്ടിടം എന്നിവിടങ്ങളിലെ തീവെയ്പ്പ് കേസിലും ഇയാളെ വെറുതെ വിട്ടു.
കേസ് തെളിയിക്കാനുള്ള മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ, ഇതിൽ ആളെ വ്യക്തമാകുന്നില്ലെന്നായിരുന്നു പരിശോധനാ ഫലം.
2021 ഡിസംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം. ആയിരക്കണക്കിന് കമ്പ്യൂട്ടറുകളും ഫർണീച്ചർ കെട്ടിടവും തീപിടുത്തത്തിൽ കത്തിനശിച്ചു. സതീഷ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നായിരുന്നു പോലീസ് പറഞ്ഞത്. രാത്രി ഓഫീസ് വരാന്തയിൽ കിടക്കാനായി എത്തിയപ്പോൾ കടലാസുകൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നെന്നും തീപടരുകയായിരുന്നു എന്നുമാണ് പോലീസ് കണ്ടെത്തിയത്. ഇയാൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. തീപിടുത്തത്തിൽ മൂന്ന് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
അതേസമയം, മാനസിക വെല്ലുവിളി നേരിടുന്ന സതീഷിന്റെ മേൽ പോലീസ് കുറ്റം കെട്ടിവയ്ക്കുകയാണെന്ന് എംഎൽഎ കെകെ രമ വ്യക്തമാക്കിയിരുന്നു. ജുഡീഷ്യൽ ന്വേഷണം വേണമെന്നും കെകെ രമ ആവശ്യപ്പെട്ടിരുന്നു.
Discussion about this post