തൃശ്ശൂർ: കേരള സാഹിത്യ അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്ന് പ്രശസ്ത എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. അദ്ദേഹത്തിന്റെ സുഹൃത്ത് ജയചന്ദ്രൻ സിഐസിസി ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബാലചന്ദ്രൻ ചുള്ളിക്കാട് അദ്ദേഹത്തിന് അയച്ച വാട്‌സ് ആപ്പ് സന്ദേശമാണ് ജയചന്ദ്രൻ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുള്ളത്.
സാഹിത്യ അക്കാദമിയുടെ നഷ്ടപരിഹാരം തനിയ്ക്ക് ആവശ്യമില്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. പരിപാടികളിൽ പങ്കെടുക്കുന്ന സിനിമാക്കാർക്കും മറ്റ് കലാകാരന്മാർക്കും വൻതുകയാണ് നൽകാറുള്ളത്. അതേ സ്ഥാനത്ത് കവികളെ അവഗണിക്കുന്നു. ഇതിനോടുള്ള പ്രതിഷേധം അറിയിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യം എന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ബാലചന്ദ്രൻചുള്ളിക്കാട് വീണ്ടും.
ഇന്ന് 2.45 ന് എനിക്ക് അയച്ച പോസ്റ്റ്. #അക്കാദമിയുടെ നഷ്ടപരിഹാരം എനിക്കു വേണ്ട.
#ബാലചന്ദ്രൻചുള്ളിക്കാട്
സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്കാവശ്യമില്ല.
കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻമാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം.
മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി
വെളിപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്‌നമല്ല അത്.
സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോൽസവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്‌നത്തെയും ഞാൻ ആദരിക്കുന്നു.
സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്.
Discussion about this post