മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ പരാതിയുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഫൈസാൻ അൻസാരി. മരിച്ചെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുംബൈ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പ്രശസ്തിയും സെൻസേഷനും ഉണ്ടാക്കാൻ വേണ്ടി ജനങ്ങളെ പൂനം തെറ്റിദ്ധരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.
കാൻസർ പോലുള്ള ഒരു രോഗത്തെ കളിയാക്കിക്കൊണ്ട് ഈ രോഗം മൂലം ദുരിതമനുഭവിക്കുന്നവരെ പൂനം അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഫൈസാൻ പറയുന്നു. ‘നടിയും മോഡലുമായ പൂനം പാണ്ഡെ ഒരു രാജ്യത്തെ മുഴുവൻ കളിയാക്കിയിരിക്കുകയാണ്. നുണ പ്രചരിപ്പിക്കുകയും വഞ്ചിക്കുകയുമാണ് പൂനം ചെയ്തത്. കാൻസർ പോലൊരു രോഗത്തെ കളിയാക്കിക്കൊണ്ട് കാൻസർ മൂലം ദുരിതമനുഭവിക്കുന്നവരെ അധിക്ഷേപിക്കുക കൂടിയാണ് നടി ചെയ്തത്. ജനങ്ങളുടെ വികാരങ്ങൾ കൊണ്ട് കളിച്ചതിനാണ് ഞാനീ കേസ് ഫയൽ ചെയ്യുന്നത്. ഇനി ഇത്തരത്തിൽ ആരും നുണകൾ പ്രചരിപ്പിക്കരുത്’- ഫൈസാൻ പരാതിയിൽ വ്യക്തമാക്കി. ഇതിന് മുൻപ് സിനി വർക്കേഴ്‌സ് അസോസിയേഷനും അഡ്വ. അലി ഖാസി എന്നിവരും പൂനം പാണ്ഡെയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
ഈ മാസം 2നാണ് പൂനം മരിച്ചെന്ന വാർത്ത താരത്തിശന്റ മാനേജർ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പുറത്ത് വിടുന്നത്. നിമിഷങ്ങൾക്കകം തന്നെ സമൂഹമാദ്ധ്യമങ്ങളിലും മുൻനിര മാദ്ധ്യമങ്ങളിലും ഉൾപ്പെടെ വാർത്ത പ്രചരിച്ചു. എന്നാൽ, താൻ മരിച്ചിട്ടിലെല്ലന്ന് പറഞ്ഞ് താരം തന്നെ അടുത്ത ദിവസം നേരിട്ട് ഇൻസ്റ്റഗ്രാമിലൂടെ പ്രത്യക്ഷപ്പെട്ടു. കാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്താനായി ആണ് ഇങ്ങനെയൊരു വാർത്ത പ്രചരിപ്പിച്ചതെന്നും ജീവനോടെ ഉണ്ടെന്നുമുള്ള പ്രഖ്യാപനം ഞെട്ടലോടെയാണ് സോഷ്യൽ മീഡിയാ ലോകം കേട്ടത്.
ആയിരക്കണക്കിന് പേരാണ് ഈ രോഗം ബാധിച്ച് മരിക്കുന്നത്. മറ്റ് കാൻസർ പോലെയല്ല. സെർവിക്കൽ കാൻസർ പൂർണമായും സുഖപ്പെടുത്താനാകും. നേരത്തെ തിരിച്ചറിയാൻ പരിശോധനകളും സുഖപ്പെടുത്താൻ വാക്സിനുകളുമുണ്ടെന്നാണ് പൂനം വീഡിയോയിൽ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മറ്റൊരു വീഡിയോയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് മാപ്പപേക്ഷ നടത്തിയ പൂനം www.poonampandeyisalive.com എന്ന വെബ്സൈറ്റും പങ്കുവച്ചു. സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ബോധവൽക്കരണമാണ് വെബ്സൈറ്റിൽ ഉള്ളത്.
Discussion about this post