മാലി: അസ്വാരസ്യങ്ങൾക്കിടെ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയിൽ നിന്നുള്ള സൈനികരുടെ സംഘത്തെ ഉടൻ തിരിച്ചയക്കാനാണ് മുയിസുവിന്റെ തീരുമാനം. ഈ വർഷം മെയ് മാസത്തോടെ മുഴുവൻ സൈനികരെയും ഇന്ത്യയിലേക്ക് തിരിച്ച് അയക്കുമെന്ന് മുഹമ്മദ് മുയിസു അറിയിച്ചു.
മെയ് 10 ഓട് കൂടി ഇന്ത്യൻ സൈന്യത്തെ രാജ്യത്ത് നിന്നും ഒഴിവാക്കാനാണ് തീരുമാനം. രണ്ട് സംഘങ്ങളായിട്ടായിരിക്കും തിരികെ അയക്കുക. ആദ്യ സംഘത്തെ അടുത്ത മാസം 10 നുള്ളിൽ പറഞ്ഞയക്കും. 88 സേനാംഗങ്ങൾ ആകും ആദ്യ സംഘത്തിൽ ഉണ്ടാകുക. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ പരാമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ സൈന്യത്തെ തിരികെ അയക്കുന്നത് എന്നാണ് മുയിസുവിന്റെ വിശദീകരണം.
മാലിദ്വീപിലെ ജനങ്ങൾക്കായി മാനുഷിക, വൈദ്യ സഹായങ്ങളാണ് ഇന്ത്യൻ സേന നൽകുന്നത്. ഇന്ത്യയുടെ രണ്ട് ഹെലികോപ്റ്ററുകളും, വിമാനവും ഇതിനായി മാലിദ്വീപിന് നൽകിയിട്ടുണ്ട്. ഇവ തിരികെ എത്തിക്കും. മാലിദ്വീപിനായി ചൈന നൽകുന്ന ചാരക്കപ്പൽ ഉടൻ തീരത്തടുക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് അതിവേഗത്തിൽ ഇന്ത്യൻ സൈന്യത്തെ തിരിച്ചയക്കുന്നത്.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലക്ഷദ്വീപ് സന്ദർശനത്തെ അവഹേളിച്ച് മാലിദ്വീപിലെ മന്ത്രിമാർ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള അസ്വാരസ്യങ്ങൾ ആരംഭിച്ചത്. എന്നാൽ ഇത് പരിഹരിക്കാനുള്ള നീക്കങ്ങൾ മാലിദ്വീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മാത്രമല്ല കൂടുതൽ പ്രകോപനങ്ങളിലേക്ക് രാജ്യം നീങ്ങുകയും ചെയ്യുകയായിരുന്നു.
Discussion about this post