ലക്‌നൗ: മതപണ്ഡിതൻ ബദ്രുദ്ദീൻ ഷായുടെ മസറെന്ന പേരിൽ കൈവശം വച്ചനുഭവിച്ചിരുന്ന ഭൂമി ഹിന്ദുക്കൾക്ക് വിട്ട് നൽകി കോടതി. ഭാഗ്പതിലെ ലക്ഷ ഗൃഹയിലെ 100 ഏക്കർ ഭൂമിയാണ് ഹിന്ദുക്കൾക്ക് തിരിച്ച് നൽകിയത്. 50 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹിന്ദുക്കൾക്ക് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.
ഭാഗ്പത് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ജഡ്ജി ശിവം ദ്വിവേദിയുടേതാണ് അന്തിമ ഉത്തരവ്. വിചാരണയ്ക്കിടെ മുസ്ലീം വിഭാഗത്തിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ബദ്രുദ്ദീൻ ഷായുടെ മസർ ഉണ്ടായിരുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ മുസ്ലീം വിഭാഗത്തിന് കഴിഞ്ഞില്ല. മാത്രമല്ല ശാസ്ത്രീയ പരിശോധനയിലും മുസ്ലീം വിഭാഗത്തിന്റെ വാദം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം ഹിന്ദുക്കളുടെ വാദം വ്യക്തമാക്കുന്ന തെളിവുകൾ ലഭിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. നിലവിൽ നൂറ് ഏക്കർ ഭൂമിയുടെ അധികാരം വഖഫ് ബോർഡിനാണ്. ഇത് ഹിന്ദുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
മഹാഭാരതത്തിൽ ഏറെ പ്രാധാനപ്പെട്ട സ്ഥലമാണ് ഭാഗ്പതിലെ ലക്ഷ ഗൃഹ. പാണ്ഡവരെ വധിക്കുന്നതിന് വേണ്ടി ദുര്യോധനൻ ഇവിടെ ലക്ഷഗൃഹ ( ഗുഹ) നിർമ്മിച്ചുവെന്നാണ് ഐതിഹ്യം. എന്നാൽ ഇവിടം ഇസ്ലാമിക പണ്ഡിതൻ ബദ്രുദ്ദീൻ ഷായുടെ മസർ നിലനിന്നിരുവെന്ന് ചൂണ്ടിക്കാട്ടി ബർനവാര സ്വദേശി മുഖിം ഖാൻ 1970 ൽ മീററ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഈ കേസ് ഭാഗ്പതിലേക്ക് മാറ്റി. ഇതോടെ ഭൂമിയുടെ അധികാരം വഖഫ് ബോർഡ് ഏറ്റെടുത്തു.
1950 കളിൽ തന്നെ ഭൂമിയുമായി ബന്ധപ്പെട്ട് ഹിന്ദു- മുസ്ലീം വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്ന് ഹസ്തിനപുരി എഎസ്‌ഐ ഡയറക്ടറുടെ നേതൃത്വത്തിൽ ഇവിടെ പരിശോധന നടത്തുകയായിരുന്നു. ഇതിൽ നിന്നും മഹാഭാരത കാലത്തെ ജീവിതം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. 4500 വർഷം പഴക്കമുള്ള പാത്രങ്ങളുടെയും ആഭരണങ്ങളുടെയും അവശിഷ്ടങ്ങൾ ആയിരുന്നു കണ്ടെടുത്തത്.
കേസിന്റെ പശ്ചാത്തലത്തിൽ 2018 ൽ ഇവിടെ വീണ്ടും പരിശോധന നടത്തിയിരുന്നു. ഖനനം ഉൾപ്പെടെ നടത്തിയുള്ള പരിശോധനയിൽക കൂടുതൽ തെളിവുകൾ ലഭിച്ചു. അസ്ഥികൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഹിന്ദുക്കളുടെ വാദങ്ങൾ സത്യമാണെന്ന് തെളിയിക്കുന്നതാണെന്ന് നിരീക്ഷിച്ച കോടി അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.
Discussion about this post