എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാംപ്രതി ഭാസുരാംഗന്റെ ഭാര്യ അടക്കം 4 പ്രതികൾക്കാണ് കോടതി ജാമ്യം നൽകിയത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. കേസിൽ ഭാസുരാംഗന്റെ ഭാര്യ ജയകുമാരി, മക്കളായ അഭിമ, അശ്വതി, മകളുടെ ഭർത്താവ് ബാലമുരുകൻ എന്നിവർക്കാണ് ജാമ്യം.
കേസിൽ കഴിഞ്ഞ ദിവസം ഇഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോടതി ഇവരോട് ജാമ്യത്തിനായി അപേക്ഷ നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് നാല് പേരും ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് ഇവരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഭാസുരാംഗൻ ബാങ്ക് പ്രസിഡന്റായിരുന്ന കാലയളവിൽ കുടുംബത്തോടൊപ്പം 3.22 കോടി രൂപ തട്ടിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കുറ്റപത്രം. കുടുംബാംഗങ്ങളുടെ പേരിൽ വായ്പയെടുത്ത ഭാസുരാംഗൻ തിരിച്ചടയ്ക്കാതെ ഇരിക്കുകയായിരുന്നു. ഈ പണം പല ബിസിനസുകളിലും സംരംഭങ്ങളിലും നിക്ഷേപിച്ച് ഇരട്ടിയാക്കിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
അതേസമയം ഭാസുരാംഗനും, മകനും കേസിലെ രണ്ടാം പ്രതിയുമായ മകൻ അഖിൽ ജിത്തും ജയിലിൽ തുടരുകയാണ്. ഇവർ ജാമ്യാപേക്ഷ നൽകിയെങ്കിലും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ഇത് തള്ളുകയായിരുന്നു.
Discussion about this post