തിരുവനന്തപുരം : നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി അപകടം. നെയ്യാറ്റിൻകരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ആണ് കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി ഇടിച്ചു കയറിയത്. അപകടത്തിൽ രണ്ടു വയസ്സുകാരനായ കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു.
സ്റ്റാൻഡിലേക്ക് എത്തിയ ബസ് ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ആയിരുന്നു അപകടം നടന്നത്. ഈ സമയത്ത് ബസ് കയറാനായി ഇവിടെ നിരവധി യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബസ്സിന്റെ ബ്രേക്ക് തകരാറിൽ ആയതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറിയ ബസ് കോൺക്രീറ്റ് സ്പീഡ് ബ്രേക്കറും തകർത്ത് യാത്രക്കാർക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
ബസ് കയറാനായി കാത്തു നിന്നിരുന്ന മഞ്ചവിളാകം സ്വദേശി ആദിത്യ, ആദിത്യയുടെ രണ്ടു വയസ്സുകാരനായ മകൻ അഥർവ്, ചെങ്കൽ സ്വദേശിനിയായ ലതാകുമാരി, ശ്രീകലകുമാരി, സൂര്യ, നിലാമൂട് സ്വദേശിനിയായ ശാന്തി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Discussion about this post