എറണാകുളം: യുവ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പിതാവ് മോഹൻദാസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.
നിലവിൽ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇത് കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. എന്നാൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ. അന്വേഷണം കാര്യക്ഷമമാണെന്നും, രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു.
ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് ഹർജിയിൽ വിധി പറയുക. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹർജിയിലും കോടതി ഇന്ന് വിധി പറയും.
കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവച്ച് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കായി പോലീസ് ആയിരുന്നു സന്ദീപിനെ ഇവിടേയ്ക്ക് എത്തിച്ചത്. പരിശോധനയ്ക്കിടെ അവിടെയുണ്ടായിരുന്ന കത്രിക കൊണ്ട് സന്ദീപ് ഡോക്ടർമാരെയും പോലീസുകാരെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ വന്ദന നിലത്തു വീണു. ഇതോടെ നിരവധി തവണ സന്ദീപ് പരിക്കേൽപ്പിക്കുകയായിരുന്നു.
Discussion about this post