ന്യൂഡൽഹി : പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി വഴി റേഷൻ കടകളിലൂടെ രാജ്യത്തെ പാവപ്പെട്ടവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ ഇപ്പോൾ രാജ്യത്തെ മധ്യവർഗ്ഗത്തിനും ആശ്വാസകരമായ ഒരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്ത് അരിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി കേന്ദ്രസർക്കാർ ‘ഭാരത് അരി’ വിതരണത്തിനെത്തിക്കുകയാണ്. കിലോ 29 രൂപ നിരക്കിൽ ഈ അരി രാജ്യത്തെ എല്ലാ ജനങ്ങൾക്കും ലഭ്യമാകുന്നതാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിൽ അരി വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. മിക്ക സംസ്ഥാനങ്ങളിലും 45 രൂപയോളം ആണ് അരിയുടെ ചില്ലറ വില്പന വില. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമേകാൻ കേന്ദ്രസർക്കാർ ഭാരത് അരിയുമായി എത്തുന്നത്. നേരത്തെ ആട്ട വില ഉയർന്ന സാഹചര്യത്തിലും കേന്ദ്രസർക്കാർ ഭാരത് ആട്ട എന്ന പേരിൽ കുറഞ്ഞ വിലയിൽ ജനങ്ങളിലേക്ക് ആട്ടാ എത്തിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ഈ ഭാരത് ആട്ട പദ്ധതി വൻ വിജയമായിരുന്നു രാജ്യത്ത് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വെറും 29 രൂപ നിരക്കിൽ അരിയും ലഭ്യമാക്കുന്നത്.
ഭാരത് ആട്ടയുടെ വിൽപ്പന രാജ്യത്ത് നാഫെഡ്, എൻ.സി.സി.എഫ്., കേന്ദ്രീയ ഭണ്ഡാർ എന്നിവയുടെ 800 സഞ്ചരിക്കുന്ന വിൽപ്പനശാലകൾ, രാജ്യമെമ്പാടുമുള്ള 2,000 ചില്ലറ വിൽപ്പനശാലകൾ, ആമസോൺ അടക്കമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയുമാണ് നടക്കുന്നത്. ഭാരത് അരിയും ഇതേ രീതിയിൽ തന്നെയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. അഞ്ച് കിലോയുടെയും 10 കിലോയുടെയും പാക്കറ്റുകളിൽ ആക്കിയാണ് ഭാരത് അരി കേന്ദ്രസർക്കാർ വില്പന നടത്തുന്നത്. ഓൺലൈനിൽ പോലും ഓർഡർ ചെയ്യാൻ കഴിയും എന്നുള്ളതുകൊണ്ട് രാജ്യത്തെ മധ്യവർഗ്ഗത്തിന് വലിയൊരു ആശ്വാസമായിരിക്കും 29 രൂപ മാത്രം വിലയുള്ള ഭാരത് അരി.
Discussion about this post