ന്യൂഡൽഹി; ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോൺഗ്രസ് പ്രവർത്തകന് പട്ടിയുടെ ബിസ്‌കറ്റ് കഴിക്കാൻ നൽകി എന്ന ആരോപണത്തിൽ അവസാനം പ്രതികരിച്ച് രാഹുൽ ഗാന്ധി രംഗത്ത്. താൻ ബിസ്‌ക്കറ്റ് കൊടുത്തത് ആ നായയുടെ ഉടമസ്ഥന് ആണെന്നും ബിസ്‌ക്കറ്റ് നീട്ടിയപ്പോൾ നായ അസ്വസ്ഥനായി കാണപ്പെട്ടതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും രാഹുൽ പറയുന്നു. എന്തിനാണ് ഈ വിവാദമെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നായ പരിഭ്രാന്തനാകുകയും വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ ഭക്ഷണം കൊടുക്കാൻ നോക്കിയപ്പോൾ അത് പേടിച്ചു പോയി. അങ്ങനെയാണ് നായയുടെ ഉടമസ്ഥന് ബിസ്‌ക്കറ്റ് കൊടുത്തത്. നായ അയാളുടെ കയ്യിൽ നിന്ന് എടുത്ത് തിന്നുകയും ചെയ്തു. ഇതിലെന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാകുന്നില്ല. ബിജെപി പറയുന്നതു പോലെ ഞാൻ ബിസ്‌ക്കറ്റ് നൽകിയത് ഒരു കോൺഗ്രസ് പ്രവർത്തകനല്ല. ബിജെപിക്ക് എന്താണ് പ്രശ്‌നം എന്ന് എനിക്ക് മനസിലാകുന്നില്ല.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകന് നായ്ക്കളുടെ പ്ലേറ്റിൽ നിന്ന് ബിസ്‌ക്കറ്റ് കൊടുത്തു എന്നാരോപിച്ചാണ് രാഹുൽ ഗാന്ധിയുടെ വീഡിയോ ബിജെപി നേതാവും പാർട്ടിയുടെ ഐടി സെൽ മേധാവിയുമായ അമിത് മാളവ്യ പങ്കുവെച്ചത്. ”കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ പാർട്ടിയുടെ ബൂത്ത് ഏജന്റുമാരെ നായകളോട് ഉപമിച്ചിരുന്നു. ഇപ്പോൾ രാഹുൽ ഗാന്ധി നായയുടെ ബിസ്‌ക്കറ്റ് തന്റെ പ്രവർത്തകന് നൽകുന്നു. ഒരു പാർട്ടിയുടെ പ്രസിഡന്റും, കിരീടാവകാശിയും പാർട്ടി പ്രവർത്തകരോട് നായ്ക്കളെപ്പോലെയാണ് പെരുമാറുന്നതെങ്കിൽ, അത്തരമൊരു പാർട്ടി ഇല്ലാതാകുന്നത് സ്വാഭാവികമാണ്”, എന്ന കുറിപ്പ് സഹിതമാണ് മാളവ്യ വീഡിയോ പോസ്റ്റ് ചെയ്തത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, അദ്ദേഹത്തിന്റെ വളർത്തുനായ ‘പിഡി’ക്ക് ഒരു പ്ലേറ്റിൽ നിന്ന് ബിസ്‌ക്കറ്റ് നൽകിയെന്നും പിന്നീട് അതിന്റെ ബാക്കി അവിടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾക്ക് നൽകിയെന്നുമായിരുന്നു ഹിമന്തയുടെ ആരോപണം
Discussion about this post