തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ ഡൽഹിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന സമരം ആരെയും തോൽപ്പിക്കാൻ വേണ്ടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവിശേഷമായ സമരമാണ് നാളെ നടക്കുന്നത്. അർഹമായത് നേടിയെടുക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ചിലയിടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവുമെന്നതാണു കേന്ദ്രത്തിന്റെ നയം. നാളത്തെ സമരത്തിൽ രാജ്യമൊന്നാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിനായി ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി, വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ചരിത്രത്തിൽ കീഴ്വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോൽപ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല.അർഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നൽകരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നന്ദപടികളിലൂടെ നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഇല്ലാത്ത അധികാരങ്ങൾ കേന്ദ്രം പ്രയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post