ഡെറാഡൂൺ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ രാംലല്ല പ്രതിഷ്ഠയെ നിറത്തെ ചൊല്ലി ആക്ഷേപം ഉന്നയിച്ച് നിയമസഭാ ചർച്ച വഴിതിരിച്ചുവിടാൻ ശ്രമിച്ച് ഉത്തരാഖണ്ഡിലെ കോൺഗ്രസ് എംഎൽഎ. ഏകീകൃത സിവിൽ കോഡ് ബില്ലിനെക്കുറിച്ചുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ജയ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആദേശ് സിംഗ് ചൗഹാൻ വിമർശനം ഉന്നയിച്ചത്. നിങ്ങൾ ഞങ്ങളുടെ രാമനം കറുത്തതാക്കിയെന്നായിരുന്നു ആക്ഷേപം. കൃഷ്ണശിലയിലാണ് അയോദ്ധ്യയിലെ രാംലല്ല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് എംഎൽഎയുടെ വിമർശനം.
കോൺഗ്രസ് എംഎൽഎയ്ക്കെതിരെ ബിജെപി മന്ത്രിമാരും നിയമസഭാംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഈ പരാമർശം വലിയ വിവാദത്തിന് കാരണമായി. ശ്രീരാമനെക്കുറിച്ച് എങ്ങനെ ഈ പരാമർശം നടത്താൻ കഴിയുമെന്ന് ചൗഹാനെ ചോദ്യം ചെയ്തുകൊണ്ട് ധനകാര്യ-പാർലമെന്ററി വർക്ക് മന്ത്രി പ്രേം ചന്ദ് അഗർവാൾ ആഞ്ഞടിച്ചു. ബിജെപി എംഎൽഎമാർ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതോടെ കോൺഗ്രസ് എംഎൽഎ തർക്കം തുടർന്നു.
മന്ത്രി കോൺഗ്രസിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ആരോപിച്ചു. ‘അദ്ദേഹം ശ്രീരാമനെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നു. വോട്ടിന് വേണ്ടി നിങ്ങൾ എന്തും ചെയ്യുന്നു, പക്ഷേ അത്തരം കാര്യങ്ങൾ പറയരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കോൺഗ്രസിന് പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും മാത്രമേ ചെയ്യാനാകൂയെന്ന് മന്ത്രി ആരാഞ്ഞു.











