മാലി: ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന അയച്ച ചാര കപ്പൽ മാലിദ്വീപിൽ. ഇന്ന് ഉച്ചയോടെ കപ്പൽ തുറമുഖത്തേക്ക് പ്രവേശിക്കും. അതേസമയം ചൈനീസ് കപ്പലിന്റെ നീക്കങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
ഷിയാംഗ് യാംഗ് ഹോംഗ് 3 എന്ന കപ്പലാണ് ചൈന മാലിദ്വീപിലേക്ക് അയച്ചിരിക്കുന്നത്. തുറമുഖത്തിലെ പ്രവർത്തനങ്ങൾക്കും സൈനിക നിരീക്ഷണത്തിനുമായാണ് ചൈനീസ് കപ്പൽ മാലിദ്വീപിലേക്ക് കൊണ്ടുവരുന്നത് എന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാൽ ചൈനയിലെ സന്യ തുറമുഖത്ത് നിന്നും യാത്ര ആരംഭിച്ചത് മുതൽ കപ്പലിന്റെ നീക്കം സംശയം ജനിപ്പിക്കുന്ന തരത്തിലാണ്.
യാത്ര ആരംഭിച്ചതിന് പിന്നാലെ മൂന്ന് തവണയാണ് കപ്പൽ സുന്ദ കടലിടുക്ക് താണ്ടിയത്. ഇതേ തുടർന്ന് ഇന്തോനേഷ്യൻ നാവിക സേന കപ്പലിലെ ജീവനക്കാരെ പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്നു മുതൽ ഇന്ത്യ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ചൈനീസ് കപ്പൽ എത്തിയതു മുതൽ വെസ്സൽ ട്രാൻസ്‌പോണ്ടർ പ്രവർത്തന രഹിതമായെന്നാണ് അറിയാൻ കഴിയുന്നത്.
മെയ് മാസത്തോടെ ഇന്ത്യയിൽ നിന്നുള്ള സൈനികരെ പൂർണമായി തിരിച്ചയക്കുമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്. കപ്പൽ മാലിദ്വീപിൽ എത്തിയത്. ഇന്ത്യയുമായുള്ള അസ്വാരസ്യങ്ങൾക്കിടെ മുഹമ്മദ് മുയിസു ചൈന സന്ദർശിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ ചർച്ചയിലാണ് കപ്പൽ അയക്കാൻ ധാരണയായത്.
അതേസമയം പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പുകൾക്കിടെയാണ് ചൈനീസ് കപ്പൽ മാലി തുറമുഖത്തേക്ക് പ്രവേശിക്കുന്നത്. മാലിദ്വീപിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ നിരീക്ഷണം ലക്ഷ്യമിട്ടാണ് ചൈന കപ്പൽ അയക്കുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നത്.
Discussion about this post