ന്യൂഡൽഹി: സൗഹൃദ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി ഭാരതം. ഇതിന്റെ ഭാഗമായി നോർവ്വേ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളുമായി പുതിയ നിക്ഷേപ കരാറിൽ ഇന്ത്യ ഏർപ്പെടും. രാജ്യത്തിന്റെ വികസനത്തിൽ വമ്പൻ മാറ്റങ്ങൾ സൃഷ്ടിക്കുന്ന കരാറാകും ഇതെന്നാണ് സൂചന.
ഇന്ത്യയിൽ 100 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപിക്കുന്ന കരാറിനാണ് പുതുതായി കളമൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും മറ്റ് നടപടി ക്രമങ്ങളും അന്തിമഘട്ടത്തിലാണെന്നാണ് വിവരം. ഈ രണ്ട് രാജ്യങ്ങൾക്കും പുറമേ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷന്റെ ഭാഗമായ ഐസ്‌ലൻഡ്, ലിച്ചെൻസ്റ്റീൻ, എന്നീ രാജ്യങ്ങളും ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്നാണ് സൂചന.
നിക്ഷേപ കരാർ പ്രാവർത്തികമാകുന്നതോടെ രാജ്യത്തെ തൊഴിൽ രംഗത്ത് വൻ കുതിച്ച് ചാട്ടമാകും ഉണ്ടാകുക. വിവിധ രംഗത്ത് രാജ്യങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ ഒരു മില്യൺ തൊഴിലവസരങ്ങൾ നമ്മുടെ രാജ്യത്ത് സൃഷ്ടിക്കും. ഇതിന് പുറമേ നിലവിലെ ചെറുതും വലുതുമായ സംരംഭങ്ങൾക്ക് കരുത്തേകും. ഇത് വഴി രാജ്യത്തിന്റെ വ്യാപാര മേഖലയും ഇതേ തുടർന്ന് സാമ്പത്തിക രംഗവും ശക്തിപ്പെടും.
സാധാരണയായി വ്യവസായങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് മാത്രമാണ് നിക്ഷേപങ്ങൾ നടക്കാറുള്ളത്. എന്നാൽ പുതിയ കരാറിൽ കാർഷിക രംഗത്ത് ഉൾപ്പെടെയാണ് നിക്ഷേപത്തിന് വഴിയൊരുങ്ങുന്നത്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post