ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരായുള്ള കേരളത്തിന്റെ എല്ലാ ആരോപണവും തള്ളിക്കൊണ്ട് കൃത്യമായ കണക്കുകൾ വെളിപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിന് ഇതുവരെ നൽകിയ കേന്ദ്ര ഫണ്ടുകളുടെ കണക്കുകൾ ധനമന്ത്രി ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചു. കൃത്യമായ കണക്കുകൾ കേന്ദ്ര ധന മന്ത്രി പാർലമെന്റിൽ തന്നെ അവതരിപ്പിച്ചതിലൂടെ കേന്ദ്രവിരുദ്ധ സമരം എന്ന പേരിൽ ഡൽഹിയിൽ എത്തിയിട്ടുള്ള കേരള സർക്കാരിന് അപ്രതീക്ഷിതമായി ഉച്ചിയിൽ കിട്ടിയ അടിയായി മാറിയിരിക്കുകയാണ് ധനമന്ത്രിയുടെ നടപടി.
എൻഡിഎ ഭരണകാലത്ത് ഇതുവരെയായി 1,50,140 കോടി രൂപ കേരള സർക്കാരിന് നികുതി വിഹിതം ആയി നൽകി കഴിഞ്ഞെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. യുപിഎ ഭരണകാലത്ത് വെറും 4633 കോടി രൂപയായിരുന്നു കേരളത്തിന് നൽകിയിട്ടുള്ളതെന്നും ധനമന്ത്രി വിശദീകരിച്ചു. കണക്കുകൾ എല്ലാം ആർക്കുവേണമെങ്കിലും പരിശോധിക്കാം എന്നും നിർമല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി.
കേരളത്തിലുള്ള ഗ്രാന്റ് ആയി യുപിഎ ഭരണകാലത്ത് 25,629 കോടി രൂപയാണ് നൽകിയത് എങ്കിൽ എൻഡിഎ ഭരണകാലത്ത് 1,43,117 കോടി രൂപ നൽകി എന്നും നിർമല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു എന്നാണ് പിണറായി സർക്കാർ ആരോപിച്ചിരുന്നത്. എന്നാൽ യുപിഎ ഭരണകാലത്ത് നൽകിയിരുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക എൻഡിഎ ഭരണകാലത്ത് കേരളത്തിന് നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചു.
Discussion about this post